Thursday, May 9, 2024
spot_img

സോളാർ കേസിലെ സി ബി ഐ റിപ്പോർട്ട് സഭാതലത്തിൽ ചൂടേറിയ ചർച്ചയായി; ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന അന്വേഷണ റിപ്പോർട്ട് ആയുധമാക്കി ഷാഫിപറമ്പിലിന്റെ വികാര നിർഭരമായ പ്രസംഗം; നീതി കിട്ടിയെന്ന് ആശ്വസിക്കുന്ന കോൺഗ്രസ് ഇനി കേന്ദ്ര ഏജൻസികളെ വിശ്വസിക്കുമോ ?

തിരുവനന്തപുരം: സോളാർ ലൈംഗീക പീഡനക്കേസിൽ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന സിബിഐ റിപ്പോർട്ട് അടിയന്തിര പ്രമേയമായി ചർച്ച ചെയ്‌ത്‌ കേരള നിയമസഭ. കോൺഗ്രസ് എം എൽ എ ഷാഫി പറമ്പിലാണ് അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്ന ഉമ്മൻചാണ്ടിയെ കള്ളക്കേസിൽ കുടുക്കി സഭാതലത്തിലടക്കം ക്രൂരമായ വ്യക്തിഹത്യ നടത്തിയെന്നും അതിന് പിണറായി വിജയനും കൂട്ടരും മാപ്പു പറയണമെന്ന് തന്റെ വൈകാരിക പ്രസംഗത്തിൽ ഷാഫി ആവശ്യപ്പെട്ടു. കുപ്രസിദ്ധ രാഷ്ട്രീയ ഇടനിലക്കാരൻ ദല്ലാൾ നന്ദകുമാറിനെ ഉപയ്യോഗിച്ച് കേസിൽ വാദിയായ വനിതയെ ഓഫിസിൽ വിളിച്ചുവരുത്തി എഴുതിവാങ്ങിയ പരാതിയാണ് മുഖ്യമന്ത്രി സിബിഐ ക്ക് വിട്ടത്. അതേ സമയം തന്നെ പ്രമാദമായ പല കേസുകളിലും സിബിഐ അന്വേഷണം തടയാൻ ഖജനാവിൽ നിന്ന് സർക്കാർ കോടികൾ മുടക്കുകയും ചെയ്‌തു. കേരളത്തിലെ മുഖ്യമന്ത്രിക്ക് ഇരട്ട ചെങ്കല്ല ഇരട്ട മുഖമാണെന്നും ഉമ്മൻചാണ്ടിക്കെതിരെയുള്ള നീക്കങ്ങളിൽ ഇന്നത്തെ ഭരണപക്ഷത്തിന് പങ്കുണ്ടെന്നും ഷാഫി പറഞ്ഞുവെച്ചു.

ഭരണകക്ഷിയാകട്ടെ സോളാർ കേസിൽ ഗൂഡാലോചന നടന്നത് യു ഡി എഫിനുള്ളിലാണെന്നും തങ്ങൾക്കിതിൽ പങ്കില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെയുള്ള നീക്കങ്ങളിൽ ക്രിമിനൽ ഗൂഡാലോചനയുണ്ട് എന്നതാണ് സിബിഐ റിപ്പോർട്ടിന്റെ കാതലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കേസിൽ വാദിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും ലൈംഗീക പീഡനത്തിന് തെളിവില്ലെന്നും സിബി ഐ കണ്ടെത്തിയിരുന്നു. പരാതിക്ക് ആധാരമായ കത്തിന് ആദ്യം 21 പേജുണ്ടായിരുന്നതായും പിന്നീട് മാദ്ധ്യമങ്ങളിൽ വന്നപ്പോൾ 25 പേജായി കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നും. ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്നും സിബിഐ കണ്ടെത്തിയിരുന്നു.

നീതി കിട്ടിയെന്ന സന്തോഷത്തിലാണ് യു ഡി എഫ് ക്യാമ്പ് ഇന്ന് നിയമസഭയിലെത്തിയത്. എന്നാൽ നീതി കിട്ടിയതാകട്ടെ കോൺഗ്രസ് രാഷ്ട്രീയ ഇടപെടലുകൾ ആരോപിച്ച് എതിർക്കുന്ന കേന്ദ്ര ഏജൻസികളിൽപ്പെട്ട സിബിഐ യിൽ നിന്നാണെന്നത് രസകരം. അഴിമതിക്കേസുകളിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ സിബിഐ എടുക്കുന്ന നടപടികളിൽ വലിയ എതിർപ്പാണ് കോൺഗ്രസ് പ്രകടിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആയുധങ്ങളായാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത് എന്നായിരുന്നു കോൺഗ്രസ് നിലപാട്

Related Articles

Latest Articles