തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ നയിക്കുന്ന എൻ മണ്ണ്, എൻ മക്കൾ എന്ന പദയാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ്‌നാട്ടിലെങ്ങും ബി.ജെ.പിയുടെ അലയൊലികൾ അടിക്കുകയാണ്. ഇപ്പോഴിതാ, കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ചിരിക്കുകയാണ് തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഭരണം നടത്തുന്നത് മകൾക്കും മരുമകനും വേണ്ടിയാണ്. അതേസമയം, തമിഴ്‌നാട്ടിൽ സ്റ്റാലിന്റെ ഭരണം മകനും മരുമകനും വേണ്ടിയാണെന്നും അണ്ണാമലൈ തുറന്നടിച്ചു. കൂടാതെ, കേരളത്തിലെയും തമിഴ്‌നാട്ടിലെയും മുഖ്യമന്ത്രിമാർ നടത്തുന്നത് കുടുംബ രാഷ്‌ട്രീയമാണന്നും അണ്ണാമലൈ വിമർശിച്ചു. തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ നയിക്കുന്ന പദയാത്ര കഴിഞ്ഞ ദിവസമാണ് കന്യാകുമാരിയിലെത്തിയത്. എൻ മണ്ണ് എൻ മക്കൾ എന്ന മുദ്രാവാക്യമുയർത്തി തുടരുന്ന പദയാത്ര, 19-ാം ദിവസമാണ് കന്യാകുമാരിയിൽ പ്രവേശിച്ചത്. കളിയിക്കാവിളയിൽ നിന്നും ആരംഭിച്ച പദയാത്രയിൽ സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടക്കം ആയിരങ്ങളാണ് അണിനിരക്കുന്നത്. ഇന്നലെ സ്വാതന്ത്ര്യ ദിനം ആയിരുന്നതിനാൽ ദേശിയ പതാക കൈയിലേന്തിയാണ് അണ്ണാമലൈയും, യാത്രയിൽ അദ്ദേഹത്തെ അനുഗമിക്കുന്ന അംഗങ്ങളും പദയാത്രയിൽ അണിചേർന്നത്.
അതേസമയം, ഓരോദിവസം കഴിയുംതോറും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഞെഞ്ചിടിപ്പ് കൂടുകയാണ്. കാരണം തമിഴ്‌നാടിന്റെ ഓരോ കോണിലും ഭാരതീയ ജനതാപാര്‍ട്ടിയെ എത്തിച്ചിരിക്കുകയാണ് കുപ്പുസ്വാമി അണ്ണാമലൈ എന്ന മുന്‍ ഐപിഎസ് ഓഫീസര്‍. കളിയിക്കാവിളയിൽ നിന്നും ആരംഭിച്ച പദയാത്രയിൽ സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടക്കം ആയിരങ്ങളാണ് അണിനിരക്കുന്നത്. തിരുനെൽവേലിയിൽ ഈ മാസം 22നാണ് പദയാത്ര സമാപിക്കുന്നത്. ശേഷം അടുത്ത മാസം രണ്ടാം ഘട്ടം കൊങ്കു മണ്ഡലങ്ങളിൽ നിന്ന് തുടങ്ങും. തമിഴ് നാട്ടിലെ 234 മണ്ഡലങ്ങളിലും കാൽനടയായി ചെല്ലുന്ന യാത്ര, ജനുവരിയിൽ ചെന്നൈയിൽ സമാപിക്കും.
എന്തായാലും, 2024 തെരഞ്ഞെടുപ്പ് ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന് അനായാസ ജയമാവില്ല. 2019ലേതു പോലെ 2024ല്‍ സീറ്റുകള്‍ തൂത്തുവാരാന്‍ ഡിഎംകെക്ക് കഴിയില്ല. കാരണം, സ്റ്റാലിന്‍ കുടുംബത്തിന്റെ അഴിമതിയില്‍ രോഷാകുലരാണ് ജനം. ക്ഷേത്രങ്ങള്‍ പൊളിച്ചു മാറ്റുന്നതിലുള്ള ഹൈന്ദവരോഷം വേറെയും. മാത്രവുമല്ല, PFI/ SDPI സംഘടനകള്‍ക്ക് ഡിഎംകെ നല്‍കുന്ന പിന്തുണയിലും ഹൈന്ദവര്‍ അസ്വസ്ഥരാണ്. അടുത്തയിടെ PFI കോയമ്പത്തൂരില്‍ നടത്തിയ സ്‌ഫോടനവും അണ്ണാമലൈയ്ക്കും ബിജെപിക്കുമുള്ള പിന്തുണയ്ക്ക് ആക്കം കൂട്ടുകയാണ്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടില്‍ നിന്ന് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ നാഗര്‍കോവിലും കോയമ്പത്തൂരും രാമേശ്വരവുമാണ് പട്ടികയിലുള്ളത്. അഴിമതിയില്‍ മുങ്ങിയ കരുണാനിധി കുടുംബത്തിന്റെയും ഡിഎംകെയുടെയയും ഉറക്കം കളയുകയാണ് അണ്ണാമലൈ. ഐപിഎസ് പദവി ഉപേക്ഷിച്ചെത്തിയ അണ്ണാമലൈ എന്ന 39 കാരന്‍, തമിഴ്‌നാടിനെ നിരീശ്വര ദ്രാവിഡ മുന്നേറ്റത്തില്‍ നിന്ന് കവി സുബ്രഹ്മണ്യ ഭാരതി വിഭാവനം ചെയ്ത ദേശീയധാരയിലേക്ക് ഗതിമാറ്റുകയാണ്.