Friday, December 12, 2025

സിൽക്യാര രക്ഷാദൗത്യത്തിൽ വീണ്ടും പ്രതിസന്ധി ! ഇരുമ്പ് പാളിയിൽ ഇടിച്ച് ഓഗർ മെഷീന്റെ ബ്ലേഡ് തകരാറിലായി ! തടസം നീക്കാൻ ശ്രമം തുടരുന്നു

ഉത്തരകാശിയില്‍ ബ്രഹ്‌മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലെ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിൽ വീണ്ടും പ്രതിസന്ധി. മണ്ണ് തുരക്കുന്ന അമേരിക്കൻ ഡ്രില്ലിംഗ് മെഷീന്‍ ഇരുമ്പ് പാളിയില്‍ ഇടിക്കുകയും മെഷീന്റെ ബ്ലേഡിന് തകരാർ സംഭവിക്കുകയും ചെയ്തു.
യന്ത്രത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. ഇരുമ്പ് പാളി മുറിച്ചുമാറ്റാനുള്ള ശ്രമവും ഇതോടൊപ്പം തുടരുകയാണ്. ഇതോടെ രക്ഷാപ്രവര്‍ത്തനം വൈകുമെന്നാണ് വിവരം.

ഇരുമ്പ് പാളിയില്‍ ഇടിച്ച് ചപ്പിയ പൈപ്പ് മുറിച്ചുനീക്കണം. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് സമീപമെത്താന്‍ പത്ത് മീറ്ററോളം പൈപ്പ് മാത്രമാണ് ഇനി ഇടാനുള്ളന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ പുറത്തെത്തിക്കുന്ന തൊഴിലാളികള്‍ക്ക് വൈദ്യസഹായം നല്‍കാന്‍ തുരങ്കത്തിന് സമീപം ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്.

ഇന്ന് രാത്രിയോ നാളെ പുലർച്ചയോ ആദ്യ തൊഴിലാളിയെ പുറത്തെത്തിക്കാൻ സാധിക്കും എന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. പ്രതിസന്ധി രൂപപ്പെട്ടതോടെ തൊഴിലാളികളെ പുറത്തെത്തിക്കുന്നത് നാളത്തേക്ക് നീണ്ടേക്കും.

തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും സുരക്ഷിതരാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. തുരങ്കത്തിനകത്തേക്ക് തിങ്കളാഴ്ച സ്ഥാപിച്ച കുഴലിലൂടെ എന്‍ഡോസ്‌കോപിക് ക്യാമറ കടത്തി തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. തൊഴിലാളികളുമായി വാക്കി-ടോക്കികള്‍ വഴിയാണ് ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നത്. കുടുംബങ്ങളുമായും തൊഴിലാളികൾ സംസാരിച്ചു

ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി.), സതല്ജ് ജല്‍വിദ്യുത് നിഗം ലിമിറ്റഡ് (എസ്ജെവിഎന്‍എല്‍.) റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍.), നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്ഐഡിസിഎല്‍), തെഹ്രി ഹൈഡ്രോ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ടിഎച്ച്ഡിസിഎല്‍), റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍) തുടങ്ങിയ ഏജന്‍സികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര ടണലിങ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്‍ പ്രസിഡന്റ് അര്‍നോള്‍ഡ് ഡിക്‌സന്റെ നേതൃത്വത്തിലുള്ള സംഘവും പങ്കെടുക്കുന്നുണ്ട്.

Related Articles

Latest Articles