Wednesday, December 17, 2025

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം!!തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. പോത്തൻകോട് വാവറ അമ്പലം സ്വദേശിനിയായ ഹബ്സാ ബീവി (79) ആണ് മരിച്ചത്. കഴിഞ്ഞ 16-ന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

രണ്ടാഴ്ച മുൻപ് പനി വന്നതിനേത്തുടർന്ന് പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുഖത്ത് നീരും പനിയും കുറയാത്തതിനാൽ ഐസിയുവിൽ പ്രവേശിപ്പിച്ചു.നാല് ദിവസത്തിനുശേഷം സ്ട്രോക്കിന് സമാനമായ ലക്ഷണങ്ങൾ കണ്ടതോടെ എസ്‌യുടി ഹോസ്പിറ്റലിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ വൃക്കകൾ വയോധികയുടെ തകരാറിലാവുകയും മൂന്നുതവണ ഡയാലിസിസ് നടത്തുകയും ചെയ്തു. പനി കുറയാതിരുന്നതിനാൽ വീണ്ടും വിശദമായി രക്തം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. പിന്നാലെ ഇവരുടെ കിണറ്റിലെ വെള്ളത്തിൻ്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി എടുത്തിരുന്നു.

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?
അമീബിക് മസ്തിഷ്ക ജ്വരം വളരെ അപൂർവവും എന്നാൽ മാരകവുമായ ഒരു രോഗമാണ്. ശുദ്ധജലത്തിൽ കാണപ്പെടുന്ന, ‘നെഗ്ലേറിയ ഫൗലെറി’ (Naegleria fowleri) എന്നയിനം അമീബ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ഈ അമീബയെ ‘മസ്തിഷ്കം ഭക്ഷിക്കുന്ന അമീബ’ (brain-eating amoeba) എന്നും വിളിക്കാറുണ്ട്. സാധാരണയായി നദികൾ, തടാകങ്ങൾ, നീന്തൽക്കുളങ്ങൾ, ചൂടുനീരുറവകൾ തുടങ്ങിയ സ്ഥലങ്ങളിലെ ശുദ്ധജലത്തിലാണ് ഇവ കാണപ്പെടുന്നത്.

രോഗം എങ്ങനെ പകരുന്നു?

ഈ അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ തലച്ചോറിലെത്തുമ്പോഴാണ് അണുബാധയുണ്ടാകുന്നത്. ഇത് തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (Primary Amebic Meningoencephalitis-PAM) എന്ന രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല.

രോഗലക്ഷണങ്ങൾ

അമീബ ശരീരത്തിൽ പ്രവേശിച്ചാൽ 1 മുതൽ 12 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. പ്രധാന ലക്ഷണങ്ങൾ ഇവയാണ്:

കടുത്ത തലവേദന

പനി

ഛർദ്ദി

കഴുത്ത് വേദന

ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്

കോച്ചിപ്പിടിത്തം (seizures)

രോഗം അതിവേഗം ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്യാം. അതിനാൽ, ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

Related Articles

Latest Articles