ചെന്നൈ: സംസ്ഥാന ഖനന മന്ത്രിയായിരിക്കെ (2007 നും 2011 നും ഇടയിൽ) നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിഎംകെ നേതാവും തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ കെ പൊൻമുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. ക്വാറി ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് ഖജനാവിന് 28 കോടി രൂപയുടെ നഷ്ടം വരുത്തിയതായാണ് ആരോപണം. രാവിലെഅദ്ദേഹത്തിന്റെയും മകനും എംപിയുമായ ഗൗതം സിഗാമണിയുടെയും വീടുകളിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. ചെന്നൈയിലും വില്ലുപുരത്തുമുള്ള ഇരുവരുടെയും വീടുകളിലാണ് റെയ്ഡ്.
വില്ലുപുരം ജില്ലയിലെ തിരുക്കോയിലൂർ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് 72കാരനായ കെ പൊൻമുടി. അദ്ദേഹത്തിന്റെ 49 കാരനായ മകൻ സിഗാമണി കള്ളക്കുറിച്ചി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗമാണ്.
തൊഴിൽ പണമിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കെ പൊൻമുടിയുടെ അറസ്റ്റ്.