Wednesday, January 7, 2026

സിപിഎം ആരോപണങ്ങൾക്കുള്ള മറുപടി ബുധനാഴ്ച ! നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല; പ്രതികരണവുമായി മാത്യു കുഴൽനാടൻ

കൊച്ചി : തനിക്കെതിരെ സിപിഎം നടത്തിയ കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ് ആരോപണങ്ങളിൽ വരുന്ന ബുധനാഴ്ച മറുപടി പറയുമെന്നു കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ പ്രതികരിച്ചു. ചിന്നക്കനാലിൽ തനിക്കു ഭൂമിയും വീടുമുണ്ടെന്നും താൻ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കെതിരായുള്ള ആദായനികുതി തർക്ക പരിഹാരബോർഡിന്റെ വിധിയോടനുബന്ധിച്ച് തുടങ്ങിയ മാത്യു കുഴൽനാടൻ – സിപിഎം പോര് മുറുകുന്നതിനിടെയായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎ മൂന്നാറിൽ 7 കോടി രൂപ വിലയുള്ള ഭൂമി 1.92 കോടി മാത്രം കാണിച്ചു റജിസ്റ്റർ ചെയ്തു സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി സിപിഎം രംഗത്ത് വന്നത്. കലൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനാണ് മാത്യു കുഴൽനാടൻ കള്ളപ്പണം വെളുപ്പിച്ചെന്നും നികുതിവെട്ടിപ്പു നടത്തിയെന്നും ആരോപിച്ചത്.

“2021 മാർച്ച് 18നു രാജകുമാരി സബ് റജിസ്ട്രാർ ഓഫിസിൽ റജിസ്റ്റർ ചെയ്യപ്പെട്ട വസ്തുവിനും റിസോർട്ടിനും മാത്യു കുഴൽനാടനും 2 പങ്കാളികളും വിലയായി കാണിച്ചിരിക്കുന്നത് 1.92 കോടിയാണ്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ 3.5 കോടിയുടെ ഭൂമി സ്വന്തമായുണ്ടെന്നാണു പറഞ്ഞത്. 3.5 കോടി എന്നതു പകുതി ഷെയറിനാണെന്നും പറയുന്നുണ്ട്. ഭൂമിയുടെ യഥാർഥ വില ഏഴു കോടിയോളം വരും. തെരഞ്ഞെടുപ്പു കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ ദുബായ്, ഡൽഹി, ഗുവാഹത്തി, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ താൻ കൂടി പങ്കാളിയായ നിയമസ്ഥാപനത്തിൽനിന്നുള്ള വരുമാനമായി കാണിച്ചിരിക്കുന്നത് 23 കോടിയാണ്. അഭിഭാഷകനായി സജീവ പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വർഷം മാത്രമായ കുഴൽനാടന് ഇത്രയധികം വരുമാനം ഉണ്ടായതു സംശയകരമാണ്. ഇതേക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് സിപിഎം ആവശ്യം.” – സി.എൻ.മോഹനൻ പറഞ്ഞു.

Related Articles

Latest Articles