അനിൽകുമാറിനു പിന്നാലെ എവി ഗോപിനാഥും സിപിഎമ്മിലേയ്ക്ക്? | AP ANILKUMAR
അനിൽകുമാറിനു പിന്നാലെ എവി ഗോപിനാഥും സിപിഎമ്മിലേയ്ക്കെന്ന് സൂചന. പരസ്യപ്രതികരണത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരിക്കുകയാണ്. വാർത്താസമ്മേളനത്തിൽ പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ അനിൽകുമാർ ഏ.കെ.ജി സെന്ററിലെത്തി. ഉപാധികളില്ലാതെയാണ് താൻ സി.പി. എമ്മിലേയ്ക്ക് പോകുന്നതെന്ന് അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന പി. എസ്. പ്രശാന്തിനൊപ്പമാണ് അനിൽകുമാർ ഏ.കെ.ജി സെന്ററിൽ എത്തിയ്ത്. ഏ.കെ.ജി സെന്ററിലെത്തിയ അനിൽകുമാറിനെ സി.പി. എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്വീകരിച്ചത്.’ആദ്യമായാണ് എ.കെ.ജി സെന്ററിന്റെ പടി ചവിട്ടുന്നത്. വലതുകാല്‍ വച്ച് കയറുകയാണ്. അഭിമാനത്തോടെയും അന്തസോടെയുമാണ് സിപിഎമ്മുമായി സഹകരിക്കാന്‍ പോകുന്നത്. സിപിഎം ഉയര്‍ത്തുന്ന മതേതര മൂല്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നുമാണ് അനില്‍കുമാര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
കെ. സുധാകരന്റെ നേതൃത്വത്തോട് അനിൽകുമാർ പ്രതികരിച്ചപ്പോൾ തന്നെ സിപിഎം പദ്ധതികൾ ആവിഷ്‌കരിച്ചു തുടങ്ങി. അതിവേഗം അനിൽകുമാറിനെ സസ്‌പെന്റ് ചെയ്തു. വിശദീകരണം തൃപ്തികരമല്ലെന്ന് വന്നതോടെ സിപിഎമ്മിന്റെ ‘നിരീക്ഷണ’ത്തിലായിരുന്നു. അനിൽകുമാർ കലാപത്തിനു തീരുമാനിച്ചതും സിപിഎം ‘ ഓപ്പറേഷനിലെ’ സാധ്യത കണ്ടാണ്. അതീവ രഹസ്യമായിരുന്നു എല്ലാം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എളമരം കരീം, ജില്ലാസെക്രട്ടറി പി. മോഹനൻ എന്നിവർക്കുമാത്രമാണ് അതേക്കുറിച്ച് അറിവുണ്ടായിരുന്നത്.
പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ അനുമതിയോടെയായിരുന്നു എല്ലാചർച്ചകളും. ദൂതർമുഖേന ആദ്യം മനസ്സറിയുകയും നേതാക്കളുമായി പിന്നീട് ചർച്ചനടത്തുകയും ചെയ്തു. പ്രശാന്തിനെ ഇടനിലക്കാരനാക്കി. കോടിയേരിയുടെ ഉറപ്പുകിട്ടിയതിനുശേഷമാണ് അനിൽകുമാർ പത്രസമ്മേളനം നിശ്ചയിച്ചത്. പാലക്കാടുനിന്ന് കോൺഗ്രസ് വിട്ട എ.വി. ഗോപിനാഥ് ഇപ്പോഴും സിപിഎം. പരിഗണനയിലുള്ള നേതാവാണ്. അനിൽകുമാറിലൂടെ ഗോപിനാഥിൽ എത്താനാണ് നീക്കം. ഗോപിനാഥിനെ കൊണ്ടു വരുന്നതു കൊണ്ട് നേട്ടമുണ്ടാകുമെന്ന് സിപിഎമ്മിന് അറിയാം. പാലക്കാട് സിപിഎമ്മിന്റെ സർവ്വാധിപത്യമാണ്. അപ്പോഴും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ ഗോപിനാഥ് ഭരണവും. ഗോപിനാഥിനെ സിപിഎമ്മിൽ എത്തിച്ച് ഈ പഞ്ചായത്തിൽ കടന്നു കയറാനാണ് സിപിഎം തീരുമാനം.

