വയനാട്: കാട്ടാന ചവിട്ടി കൊന്ന കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പോളിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത പത്ത് ലക്ഷം രൂപ ഇതുവരെയും കൈമാറാതെ പിണറായി സർക്കാർ. കഴിഞ്ഞ ദിവസം പണം നൽകുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പോളിന്റെ ഭാര്യക്കോ പിതാവിനോ കുടുംബാംഗങ്ങൾക്കോ പണം ഇതുവരെ ലഭിച്ചിട്ടില്ല.
പോളിന്റെ ജീവനറ്റ ശരീരവുമായി നാട്ടുകാർ സംഘം തിരിഞ്ഞ് മണിക്കൂറുകളോളമാണ് പുൽപ്പള്ളിയിൽ പ്രതിഷേധിച്ചത്. പോളിന്റെ കുടുംബത്തിന് 50 ലക്ഷം, ജോലി, കടം എഴുതി തള്ളണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ആംബുലൻസിൽ നിന്ന് ഇറക്കാൻ ജനങ്ങൾ ആദ്യം തയ്യാറായില്ല. പിന്നീട് എഡിഎം എത്തി കാര്യങ്ങളും മറ്റ് തീരുമാനങ്ങളും കുടുംബത്തെ അറിയിച്ചതോടെയാണ് മൃതദേഹം ഇറക്കാൻ ജനം തയ്യാറായത്.
അഞ്ച് ലക്ഷം ഇന്നലെ തന്നെ നൽകാമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പത്ത് ലക്ഷം നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എഡിഎമ്മിനെ ബന്ദിയാക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങിയതോടെ 10 ലക്ഷവും ശനിയാഴ്ച തന്നെ നൽകാമെന്ന് അറിയിച്ചു. ഇതോടെ ജനക്കൂട്ടം പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം സംസ്കരിച്ചു. എന്നാൽ ഇതുവരെ ഒരു രൂപ പോലും കുടുംബത്തിന് ലഭിച്ചിട്ടില്ല.