കമ്പം ടൗണില്‍ അരിക്കൊമ്പന്റെ പരാക്രമം തുടരുകയാണ്. ആനയെ കണ്ടെന്ന വാർത്ത പ്രചരിക്കുന്നതിനിടെ നിരവധിപ്പേരാണ് അരിക്കൊമ്പനെ കാണുവാനായി കമ്പത്ത് എത്തിയത്.ആളുകൾക്ക് നേരെ അരികൊമ്പൻ പാഞ്ഞടുക്കുകയാണ്.ആളുകൾ പരിഭ്രാന്തിയിലായി പരക്കം പായുകയാണ്.ആനയെ കണ്ട് വിരണ്ടോടുന്നതിനിടെ മൂന്ന് പേര്‍ക്ക് വീണു പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങളും ആന തകര്‍ത്തു. ജനങ്ങള്‍ പരിഭ്രാന്തിയിലായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം ടൗണില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
ലോവര്‍ ക്യാംപ് ഭാഗത്തുനിന്ന് കുമളിക്കു സമീപം അതിര്‍ത്തി കടന്ന് ഇന്ന് രാവിലെയാണ് അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിയത്. കമ്പംമെട്ട് ഭാഗത്തേക്ക് ആന നീങ്ങുന്നതായാണ് വിവരം.നിലവില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നുണ്ട്. അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് പിടികൂടുമെന്നും മയക്കുവെടി വച്ച ശേഷം ഉൾക്കാട്ടിൽ വിടുമെന്നുമാണ് വനം വകുപ്പ് നൽകുന്ന വിവരം. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കും. തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം പറഞ്ഞത്. ഈ ദൗത്യത്തിന് ആവശ്യമായ കുങ്കിയാനകളേയും വാഹനങ്ങളും സജ്ജമാക്കി.