കോഴിക്കോട്: ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട വ്യാപാരിസിദ്ദിഖിന്റെ മരണകാരണം നെഞ്ചിനേറ്റ പരിക്കെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലക്കും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇരുമ്പുദണ്ഡ് പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാവാം തലക്ക് പരിക്കേൽപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജു അറിയിച്ചു.അരയ്ക്കുമുകളിൽ മുറിച്ചുമാറ്റപ്പെട്ട ശരീരവും ജീർണിച്ച മുഖവുമായാണ് മൂന്നു കഷണങ്ങളാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളജ് സർജൻ ഡോ. സുജിത് ശ്രീനിവാസന്‍റെ നേതൃത്വത്തിൽ അഞ്ചര മണിക്കൂർ സമയമെടുത്താണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. ഉച്ചക്ക് മൂന്നിന് ആരംഭിച്ച നടപടി അവസാനിക്കുമ്പോൾ രാത്രി ഒമ്പതു മണിയോടടുത്തു.അറുത്തുമാറ്റിയ ശരീരഭാഗങ്ങൾ തുന്നിച്ചേർത്താണ് കുടുംബത്തിന് കൈമാറിയത്. രാസപരിശോധന ഫലമടക്കം വിശദ റിപ്പോട്ട് ലഭിച്ചാലേ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം കേസിലെ പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു, പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ പുലർച്ചെ രണ്ടരയോടെയാണ് തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. രാവിലെ എസ്പിയുടെ നേതൃത്വത്തിൽവിശദമായി ഇവരെ ചോദ്യം ചെയ്യും. ഇന്ന് തന്നെ ഇവരെ കോടതിയിൽ ഹാജരാക്കുമെന്നാണ് കരുതുന്നത്.