കമ്പം : വീണ്ടും ജനവാസമേഖലയിലിറങ്ങിയതിനെത്തുടർന്ന് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ച ഒറ്റയാൻ അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നുവിടാനിരിക്കെ, ഇന്ന് തുറന്നുവിടരുതെന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. അരിക്കൊമ്പനെ പിടികൂടിയ തേനിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് മുണ്ടൻതുറൈ.
ചിന്നക്കനാലിൽ വ്യാപക നാശനഷ്ടങ്ങൾ വരുത്തിയ ഒറ്റയാൻ അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മിഷൻ അരിക്കൊമ്പൻ എന്ന ദൗത്യത്തിലൂടെ മയക്കുവെടി വെച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് തുറന്നുവിട്ടത്. ആനയുടെ നീക്കം നിരീക്ഷിക്കുന്നതിനായി റേഡിയോ കോളർ ധരിപ്പിച്ചാണ് തുറന്ന് വിട്ടത്. പിന്നാലെ അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിലെത്തി. ഇതിനെത്തുടർന്ന് ഇവിടെ വിനോദസഞ്ചാരികൾക്കും വിലക്ക് പ്രഖ്യാപിച്ചിരുന്നു. പിന്നീട് കമ്പത്ത് ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പൻ അവിടെയും പരിഭ്രാന്തി സൃഷ്ടിച്ചു. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും ആന വനത്തിലേക്ക് പിൻവാങ്ങിയതിനാൽ മയക്കുവെടി വയ്ക്കാനായില്ല. എന്നാൽ ആന ഇനി ജനവാസമേഖലയിലിറങ്ങിയാൽ അപ്പോൾതന്നെ മയക്കുവെടിവയ്ക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
പൂശാനംപെട്ടിക്കു സമീപം കാടുവിട്ട് ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ ഇന്നലെ അർധരാത്രി 12.30 ഓടെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു