കൊളംബോ: രണ്ടാംനിര ടീമിനെ അയച്ച് ബിസിസിഐ ശ്രീലങ്കയെ അപമാനിച്ചുവെന്ന ആരോപണവുമായി മുൻ നായകൻ അർജുന രണതുംഗ രംഗത്ത്. ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിനെതിരെയും അദ്ദേഹം സംസാരിച്ചു . ഇന്ത്യ അയച്ച രണ്ടാംനിര ടീമിനെതിരേ കളിക്കാൻ സമ്മതിക്കാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് നിശ്ചയിച്ചിരിക്കുന്നത്.
2020-ൽ കോവിഡ് പ്രതിസന്ധി മൂലം മാറ്റിവച്ച പരമ്പരയാണിത്. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി വിരാട് കോഹ്ലിയും സംഘവും നിലവിൽ ഇംഗ്ലണ്ടിലാണ്. അതിനാലാണ് യുവനിരയെ ബിസിസിഐ ലങ്കയിലേക്ക് അയച്ചത്.
ശിഖർ ധവാൻ നയിക്കുന്ന ടീമിന്റെ ഉപനായകൻ ഭുവനേശ്വർ കുമാറാണ്. ദേവദത്ത് പടിക്കൽ, സഞ്ജു സാംസണ്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, പാണ്ഡ്യ സഹോദരന്മാർ തുടങ്ങിയവരെല്ലാം ടീമിലുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാഡമി ഡയറക്ടർ രാഹുൽ ദ്രാവിഡാണ് ടീമിന്റെ പരിശീലകൻ.
നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ലങ്കൻ ടീം തുടർ തോൽവിയിൽ പ്രതിസന്ധിയിലാണ്. മൂന്ന് മത്സര ട്വന്റി-20 പരമ്പരയിൽ സമ്പൂർണ്ണ തോൽവി ഏറ്റുവാങ്ങിയ ലങ്കൻ ടീം ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റു. ഇതിനിടെയാണ് രണതുംഗയുടെ വിമർശനം. ലങ്കയെ ലോകകപ്പ് വിജയത്തിലെത്തിച്ച താരമാണ് മുൻ നായകനായ രണതുംഗ.

