ആലപ്പുഴ : നഗരത്തിൽ നിന്നും എം ഡി എം എയുമായി യുവാക്കളെ പിടികൂടി. സംഭവത്തിൽ രണ്ടുപേർ കൂടി ബെംഗളുരുവിൽ നിന്ന് പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരാളി വിളാകത്ത് അഭിജിത്ത് (മിഥുൻ – 24), അയാളുടെ കൂട്ടുകാരി ചേർത്തല പട്ടണക്കാട്, വെളിയിൽ വീട്ടിൽ മകൾ അപർണ (19) എന്നിവരെയാണ് ബാംഗ്ലൂരിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ആലപ്പുഴ സൗത്ത് പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തിൽ നിന്ന് 140 ഗ്രാം എം ഡി എം എ പിടിച്ചെടുത്തത്. അന്ന് പിടികൂടിയ രണ്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ ബാംഗ്ലൂരിൽ നിന്നാണ് എം ഡി എം എ ലഭിക്കുന്നതെന്നും അത് തരപ്പെടുത്തി തരുന്നത് അഭിജിത്ത് എന്ന തിരുവനന്തപുരം സ്വദേശിയാണെന്നും വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ പല ജില്ലകളിൽ നിന്നും ബെംഗളുരുവിൽ എത്തുന്നവർക്ക് വലിയ അളവിൽ എം ഡി എം എ വാങ്ങി കൊടുക്കുന്നത് അഭിജിതാണ്. ഇയാൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല. മറ്റ് പലരുടെയും അക്കൗണ്ടിലേയ്ക്കാണ് പണം ഇട്ട് വാങ്ങുന്നത്. എം ഡി എം എ വാങ്ങുന്നതിന് നൽകുന്ന അക്കൗണ്ട് കേന്ദ്രകരിച്ച് നടത്തിയ അനേഷണത്തിലാണ് ഇരുവരെയും ബാംഗ്ലൂരിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരുടെ സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും വിശദമായി പരിശോധിക്കുന്നതിലൂടെ കുടുതൽ അറസ്റ്റ് ഉണ്ടാകനാണ് സാധ്യത.