Thursday, May 2, 2024
spot_img

അരുവിക്കരയിലെ കൊലപാതകം; കാരണമിതോ ?

തിരുവനന്തപുരം : അരുവിക്കരയിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ സീനിയർ സൂപ്രണ്ട് വൈ.അലി അക്ബർ ഭാര്യയേയും ഭാര്യാമാതാവിനെയും ഇന്ന് പുലർച്ചെ അതി ക്രൂരമായി വെട്ടികൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിനു പിന്നിൽ സാമ്പത്തിക പ്രശ്നമായിരുന്നുവെന്ന് പ്രാഥമിക വിവരം. അഴിക്കോട് വളവെട്ടി പുലിക്കുഴി ആർഷാസിൽ ഷാഹിറ (65), മകൾ നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപിക മുംതാസ് (47) എന്നിവരാണ് മരിച്ചത്. ഇരുവരെയും ആക്രമിച്ച ശേഷം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച മുംതാസിന്റെ ഭർത്താവ് അലി അക്ബർ (55) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

അലി അക്ബർ ബന്ധുക്കൾക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിലായതായി പൊലീസ് പറയുന്നു. കടം വീട്ടാനായി വീട് വിറ്റ് പണം നൽകണമെന്ന് ഇയാൾ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ, ഭാര്യയും ഭാര്യാമാതാവും അതിനു സമ്മതിച്ചില്ല. ഇതിനെത്തുടർന്ന് വീട്ടിൽ വഴക്ക് പതിവായിരുന്നു. കുടുംബ പ്രശ്ങ്ങളെത്തുടർന്ന് വീടിന്റെ മുകൾ നിലയിലാണ് അലി അക്ബർ താമസിച്ചിരുന്നത്.

പുലർച്ചയെ നോയമ്പ് ആരംഭിക്കുന്നതിനു മുന്‍പ് ആഹാരം പാകം ചെയ്യാൻ ഷാഹിറയും മുംതാസും അടുക്കളയിൽ നിൽക്കുമ്പോൾ അലി അക്ബർ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. പിന്നീട് പെട്രോൾ ഒഴിച്ച് ഇരുവരെയും കത്തിച്ചു. ഇതിന് മുൻപ് പത്താം ക്ലാസ് വിദ്യാർഥിയായ മകളെ ഇയാൾ പുറത്താക്കി കതകടച്ചു.

ഇവരുടെ നിലവിളി അയൽക്കാർ ഓടിയെത്തുമ്പോൾ അലി അക്ബർ കസേരയിൽ ഇരിക്കുകയായിരുന്നു. ഓടിയെത്തിയ അയൽക്കാരെ കണ്ടതോടെ ഓടി അകത്തെ മുറിയിലേക്കു പോയ അലി അക്ബർ, പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഷാഹിറയുടെ കത്തിക്കരിഞ്ഞ ശരീരം ഹാളിലും മുംതാസിന്റെ ശരീരം അടുക്കളയിലുമാണ് കിടന്നിരുന്നത്. ഷാഹിറ സംഭവസ്ഥലത്തും ഗുരുതരാവസ്ഥയിലായിരുന്ന മുംതാസിനെ മെഡിക്കൽ കോളജിൽവച്ച് വൈകുന്നേരത്തോടെയും മരിച്ചു.

Related Articles

Latest Articles