ദില്ലി : മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും. അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധിയും ഇന്ന് തീരും. ഇ ഡിയുടെ അപേക്ഷ പ്രകാരം കോടതി മറുപടി ഫയൽ ചെയ്യാൻ കൂടുതൽ സമയം അനുവദിക്കുകയായിരുന്നു.
ജൂൺ 2 നാണ് അരവിന്ദ് കെജ്‌രിവാൾ ജയിലിലേക്ക് മടങ്ങിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനായി സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യം അവസാനിച്ചതോടെയാണ് അരവിന്ദ് കെജ്‌രിവാൾ ജയിലിലേക്ക് മടങ്ങിയത്. ജയിലിലേക്ക് തിരികെ പോകുന്നതിന് മുന്നോടിയായി ഭാര്യ സുനിത കെജ്‌രിവാൾ, ദില്ലിയിലെ മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെഹ്‌ലോട്ട്, മറ്റ് എഎപി നേതാക്കൾ എന്നിവർക്കൊപ്പം ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് സന്ദർശിച്ചിരുന്നു. തലേന്ന്, പാർട്ടി യോഗത്തിലും ഇൻഡി സഖ്യത്തിന്റെ യോഗത്തിലും കെജ്‌രിവാൾ പങ്കെടുത്തിരുന്നു.

