മുംബൈ :ആഢംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി.ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചിതനാകുന്നത്.
ആര്യന്‍ ഖാനെ അറസ്‌റ്റ്‌ചെയ്‌തതിനെ തുടര്‍ന്ന് എന്‍സിബി മുംബൈ സോണല്‍ ഡയരക്ടര്‍ സമീര്‍ വാങ്കടയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.സമീര്‍ വാങ്കടെ ആര്യനെ അറസ്റ്റ്‌ചെയ്‌തത് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനാണെന്ന് എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് ആരോപിച്ചിരുന്നു
ആര്യന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ജാമ്യത്തിന് പകർപ്പ് കൃത്യസമയത്ത് ജയിലിൽ എത്തിക്കാത്തത് കൊണ്ടാണ് ജയിൽ മോചനം ഇന്നത്തേക്ക് നീണ്ടത്. ഷാരൂഖ് ഖാൻ ആര്യനെ കൊണ്ടുപോകാൻ എത്തിയിരുന്നു. ആർതർ റോഡ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആര്യനുമായി വാഹനവ്യൂഹം ഷാരൂഖിന്റെ വീടായ മന്നത്തിലേക്ക് പുറപ്പെട്ടു.
ജാമ്യവ്യവസ്ഥകളടക്കം വിശദമാക്കിക്കൊണ്ടുള്ള ജാമ്യ ഉത്തരവ് പുറത്ത് വന്നത് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആണ്. നടി ജൂഹി ചൗള ആര്യന് ആൾ ജാമ്യം നിന്നു. രേഖകൾ വേഗത്തിൽ സെഷൻസ് കോടതിയിൽ അഭിഭാഷകർ നാല് മണിയോടെ ഹാജരാക്കി. അഞ്ചര വരെയായിരുന്നു ജയിലിൽ ഉത്തരവ് എത്തിക്കേണ്ടിയിരുന്നത്. പക്ഷെ പറഞ്ഞ സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ തീർത്ത് അഭിഭാഷകർക്ക് ജയിലിലേക്ക് എത്താനായില്ല. സമയം നീട്ടി നൽകില്ലെന്ന് ജയിൽ സൂപ്രണ്ടും അറിയിച്ചതോടെ ജയിൽ വാസം ഒരു രാത്രികൂടി നീളുകയായിരുന്നു. രാജ്യം വിട്ടു പോകരുത് , പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്.