ഏഷ്യന്‍ ഗെയിംസില്‍ ഒന്‍പതാം സ്വർണ്ണം കരസ്ഥമാക്കി ഭാരതം. ടെന്നീസ് മിക്സഡ് ഡബിള്‍സിലാണ് നേട്ടം. രോഹന്‍ ബൊപ്പണ്ണ – ഋതുജ ഭൊസാലെ സഖ്യമാണ് മെഡല്‍ കരസ്ഥമാക്കിയത്. ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ എന്‍ ഷുവോ ലിയാങ്-സുങ് ഹാവോ ഹ്യുയാങ് ജോഡിയെയാണ് ഇന്ത്യന്‍ സഖ്യം തോല്‍പിച്ചത്. സ്‌കോര്‍ 2-6, 6-3, 10-4.
പിന്നില്‍ നിന്ന് തിരിച്ചടിച്ചായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. ആദ്യ സെറ്റ് വെറും 28 മിനിറ്റിനുള്ള നഷ്ടപ്പെടുത്തിയ അവര്‍ പക്ഷേ രണ്ടാം സെറ്റില്‍ ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. പൊരുതിക്കളിച്ച തായ്‌പെയ് സഖ്യത്തെ വീഴ്ത്തി 32 മിനിറ്റിനുള്ളില്‍ 6-3ന് രണ്ടാം സെറ്റ് ജയിച്ച ഇന്ത്യന്‍ സഖ്യം മത്സരം ടൈബ്രേക്കറിലേക്ക് നീട്ടുകയായിരുന്നു. തുടര്‍ന്ന് 10-4 എന്ന സ്‌കോറില്‍ ടൈബ്രേക്കര്‍ ജയിച്ച ബൊപ്പണ്ണ-ഋതുജ ജോഡി സ്വർണ്ണം ഉറപ്പാക്കി. ഏഷ്യന്‍ ഗെയിംസില്‍ ബൊപ്പണ്ണയുടെ രണ്ടാം സ്വർണ്ണ മെഡലാണിത്. 2018-ല്‍ ജക്കാര്‍ത്ത ഗെയിംസില്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ യൂകി ഭാംബ്രിക്കൊപ്പം ബൊപ്പണ്ണ പൊന്നണിഞ്ഞിരുന്നു.