ബാലരാമപുരം: മദ്രസാ ഹോസ്റ്റലിൽ താമസിച്ച് പഠിക്കവേ മരിച്ച നിലയിൽ കാണപ്പെട്ട പതിനേഴു കാരിയായ അസ്മിതയുടെ ദുരൂഹ മരണത്തിൽ പ്രതിഷേധം കത്തുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. രാവിലെ 10:30 ന് വഴിമുക്ക് നിന്നാരംഭിച്ച മാർച്ച് ബിജെപി നേതാവും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ തിരുമല അനിൽ ഉദ്ഘാടനം ചെയ്തു.
12:00 മണിയോടെ അൽ അമൻ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലുള്ള വിവാദ മദ്രസയിലേക്ക് എ ബി വി പി മാർച്ച് നടന്നു. ബാലരാമപുരം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് പക്ഷെ മദ്രസക്ക് ഏറെ ദൂരത്ത് വച്ചുതന്നെ പോലീസ് തടഞ്ഞു. തുടർന്ന്പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ എബിവിപി മാർച്ചിന് നേരെ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംഘടിച്ചു മുദ്രാവാക്യം വിളിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
അനുമതിയില്ലാതെ തീർത്തും അനധികൃതമായി പ്രവർത്തിച്ചു വരികയായിരുന്നു മദ്രസ. 35 ലധികം പെൺകുട്ടികൾ അവിടെ താമസിച്ചു പഠിക്കുകയാണ്. ഒന്നുമുതൽ ഏഴുവരെ ക്ലാസുകൾ നടക്കുന്ന ഒരു സ്കൂളും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 06:00 മണിയോടെയാണ് തിരുവനന്തപുരം ബീമാപള്ളി സ്വദേശിയായ അസ്മിയ ഈ മദ്രസാ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സ്ഥാപനത്തിന്റെ അധികൃതർ തന്നെ പീഡിപ്പിക്കുന്നതായും തന്നെ അവിടെനിന്നും കൂട്ടിക്കൊണ്ട് പോകണമെന്നും അസ്മിയ വീട്ടുകാരോട് മരിക്കുന്നതിന് തൊട്ട് മുന്നേ പരാതി പറഞ്ഞിരുന്നു.