ഗുവാഹത്തി: അസമില്‍ പ്രളയത്തെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പാച്ചിലിൽ കുടുങ്ങിയ ട്രെയിനില്‍ നിന്നും 1500 യാത്രക്കാരെ വ്യോമസേന എയര്‍ ലിഫ്റ്റ് ചെയ്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദിമ ഹസ്സോ ജില്ലയിലെ മലയോര മേഖലയായ ദിച്ചോരയിലാണ് കനത്ത മഴയെത്തുടര്‍ന്ന് സില്‍ച്ചാര്‍-ഗുവാഹത്തി എക്‌സ്പ്രസ് ആയിരുന്നു കുടുങ്ങിയത്.
ശനിയാഴ്ച രാത്രി ശക്തിപ്രാപിച്ച മഴയെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് റെയില്‍വെ പാലം മറികടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായപ്പോഴായിരുന്നു അധികൃതര്‍ വ്യോമസേനയുടെ സഹായം തേടിയത്.
സംസ്ഥാനത്തെ 94 ഗ്രാമങ്ങളെയാണ് മിന്നല്‍ പ്രളയം ബാധിച്ചിരിക്കുന്നത്. പലയിടത്തും മണ്ണിടിച്ചില്‍ രൂക്ഷം. നദികൾ നിറഞ്ഞു കവിഞ്ഞു. 24,681 ആളുകളെ മാറ്റി പാര്‍പ്പിച്ചു. ഹഫ്‌ലോങ് മേഖലയില്‍ കുത്തൊഴുക്കില്‍ റോഡ് ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.