Saturday, December 20, 2025

കോൺഗ്രസിന് വൻ തിരിച്ചടി
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ
മേഘാലയയിൽ വനിതാ എംഎൽഎ പാർട്ടി വിട്ടു
കോൺഗ്രസിന് ജനങ്ങളുമായുളള ബന്ധം നഷ്ടമായെന്ന് വിമർശനം

ഷില്ലോങ്: മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഈസ്റ്റ് ഷില്ലോങ് എംഎൽഎയും മുൻമന്ത്രിയുമായ ഡോ. ആംപരീൻ ലിങ്‌ദോ പാർട്ടി വിട്ടു. മേഘാലയയിലെ കോൺഗ്രസിന്റെ മുൻനിര വനിതാ നേതാവാണ് ഡോ. ആംപരീൻ. മഹിളാ കോൺഗ്രസിന്റെ മുൻ ദേശീയ സെക്രട്ടറിയായും ആംപരീൻ പ്രവർത്തിച്ചിട്ടുണ്ട്.

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എംഎൽഎയുടെ നിർണ്ണായക രാജി. 60 അംഗനിയമസഭയിലേക്ക് 2023 ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. 2008 മുതൽ ഈസ്റ്റ് ഷില്ലോങ്ങിലെ എംഎൽഎയാണ് ആംപരീൻ. പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്കാണ് രാജിക്കത്ത് അയച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും ടാഗ് ചെയ്ത് കത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്.

പാർട്ടിയിൽ അടുത്തിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ കോൺഗ്രസിന് ദിശാബോധം നഷ്ടമായെന്നതിന് തെളിവാണെന്ന് രാജിക്കത്തിൽ ആംപരീൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തെക്കൊണ്ട് ആത്മപരിശോധന നടത്തിക്കാനുളള ശ്രമങ്ങൾ നടത്തിയെങ്കിലും താൻ പരാജയപ്പെട്ടതായി അവർ കത്തിൽ പറയുന്നു.

മേഘാലയയിലെ ജനങ്ങളുമായുളള ബന്ധം കോൺഗ്രസിന് നഷ്ടമായി. അതുകൊണ്ടു തന്നെ ജനങ്ങളെ സേവിക്കാനുളള മികച്ച വേദിയായി കോൺഗ്രസിനെ ഇനി കരുതാനാകില്ല. അതുകൊണ്ടു തന്നെ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെക്കുകയാണെന്നും കത്തിൽ പറയുന്നു. ആംപരീൻ നാഷണൽ പീപ്പിൾസ് പാർട്ടിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

Related Articles

Latest Articles