തിരുവനന്തപുരം ∙ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കൊല്ലം പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ അബ്ദുൽ ജലീല്‍, പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ആര്‍.ശ്യാംകൃഷ്ണ എന്നിവർക്കെതിരെയാണ് അന്വേഷണവിധേയമായി നടപടി സ്വീകരിച്ചിരിക്കുന്നത് . നിയമസഭയിൽ ജി.എസ്.ജയലാലിന്‍റെ സബ്മിഷനുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുന്നതിനു ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിന്റെ അന്വേഷണം കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിനു നേരത്തെ കൈമാറിയിരുന്നു. കൊല്ലം ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം സംഭവത്തിൽ വിശദ അന്വേഷണം നടത്തി വരികയാണ്.അനീഷ്യ എഴുതിയതെന്നു കരുതുന്ന ഡയറിക്കുറിപ്പിലെയും അനീഷ്യയുടെ ശബ്ദരേഖയിലെയും ആരോപണങ്ങളെ സംബന്ധിച്ചു ശാസ്ത്രീയ പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്