സുഡാനിൽ ആഭ്യന്തര കലാപം തുടരുന്നു. ശനിയാഴ്ച സുഡാനിലെ ഒരു നഗരത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായ് റിപ്പോർട്ട്. മൂന്ന് മാസത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും മാരകമായ വ്യോമാക്രമണങ്ങളിലൊന്നാണിതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തലസ്ഥാന നഗരമായ ഖാര്‍ത്തൂമിന്റെ സമീപപ്രദേശമായ ഒംദുര്‍മാനിലെ ഡാര്‍ എസ് സലാം പരിസരത്താണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ആക്രമണത്തിന് ഉത്തരവാദി ഏത് വിഭാഗമാണെന്ന് നിര്‍ണ്ണയിക്കാൻ ഇതുവരെ കഴിഞ്ഞില്ലെന്നാണ് ഒംദുര്‍മാന്‍ നിവാസികള്‍ പറയുന്നത്. സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും ഒരുപോലെ സംഘര്‍ഷം തുടരുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ ആക്രമണസമയത്ത് സൈന്യം, ആളുകളുടെ വീടുകള്‍ ഷീല്‍ഡുകളായി ഉപയോഗിച്ച് ആര്‍എസ്എഫിനെ ( Rapid Support Forces) ആക്രമിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ആര്‍എസ്എഫ് തിരിച്ചടിച്ചുവെന്നും പ്രദേശത്തെ താമസക്കാരില്‍ ഒരാളായ അബ്ദുള്‍-റഹ്‌മാന്‍ പറഞ്ഞു.