Wednesday, May 15, 2024
spot_img

എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി അധോലോകത്തേയ്ക്ക്; സ്വന്തം അധോലോക ഗുരുവിനെ കൊലപ്പെടുത്തി രാഷ്ട്രീയത്തിലേക്ക്; കൊന്നും കുടിയിറക്കിയും സമ്പാദിച്ചത് 1500 കോടി; എല്ലാം ഖജനാവിലേക്ക് കണ്ടുകെട്ടി യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഇന്നലെ വെടിയേറ്റ് കൊല്ലപ്പെട്ട കുപ്രസിദ്ധ അധോലോക നേതാവ് അതീഖ് അഹമ്മദ് അധോലോകത്തേക്ക് കുടിയേറിയത് എട്ടാം ക്‌ളാസിൽ പഠിപ്പ് നിർത്തിയശേഷം. അന്നത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവായ ചെന്താ ബാബുവിന്റെ അരുമശിഷ്യനായി വളർച്ച. ഒടുവിൽ സ്വന്തം ഗുരുവിനെ ചതിയിലൂടെ കൊലപ്പെടുത്തി നേതാവായി. കൊന്നും കൊള്ളയടിച്ചും നേടിയത് 1500 കോടിയിലേറെ രൂപയുടെ സ്വത്ത്. തണലേകിയത് രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും. സമാജ്‌വാദി പാർട്ടിയുടെ തണലിൽ അധികാരകേന്ദ്രങ്ങളുടെ പിന്തുണയോടെ പതിറ്റാണ്ടുകളാണ് ഇയാൾ ഉത്തർപ്രദേശിനെയും പ്രയാഗ്‌രാജിനെയും കിടുകിടെ വിറപ്പിച്ചത്, 17 ആം വയസ്സിൽ ആദ്യ കൊലക്കേസിൽ പ്രതിയായി. കൊലപാതകവും തട്ടിക്കൊണ്ട് പോകലും ഉൾപ്പെടെ നൂറിലധികം കേസ്സുകളിൽ പ്രതിയായ ഇയാൾ 5 പ്രാവശ്യം അലഹബാദ് വെസ്റ്റിൽ എം എൽ എ ആയും ഒരു പ്രാവശ്യം എം പി ആയും തെരഞ്ഞെടുക്കപ്പെട്ടു. 2005 ൽ സഹോദരൻ അഷറഫ് അഹമ്മദിനെ തെരെഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ സ്ഥാനാർത്ഥിയായ രാജ്‌പാലിനെ കൊലപ്പെടുത്തിയതോടെ അതീഖ് കഷ്ടകാലത്തിലായി എന്ന് പറയാം

2017 ൽ തുടങ്ങിയ യോഗി യുഗം എല്ലാ അധോലോക നേതാക്കളുടെയും അന്ത്യം കുറിച്ചു. 2022 ൽ രാജ്‌പാൽ കേസിലെ പ്രധാന സാക്ഷിയെ കൊലപ്പെടുത്തിയതോടെ കുരുക്ക് മുറുകി. സ്വത്ത് വകകൾ യോഗി ഖജനാവിലേക്ക് കണ്ടുകെട്ടി. ഇതേ കേസിൽ മകൻ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ശവസംസ്‌കാരം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് മാദ്ധ്യമ പ്രവർത്തകരുടെ വേഷമണിഞ്ഞെത്തിയ അക്രമികൾ അതീഖിനെയും സഹോദരനെയും പോയിന്റ് ബ്ലാങ്കിൽ വെടിവച്ച് വീഴ്ത്തിയത്. ഒരു അധോലോകയുഗത്തിന്റെ അന്ത്യമായിരുന്നു അത്. പോലീസ് കസ്റ്റഡിയിൽ ഒരു പ്രതി കൊല്ലപ്പെട്ടതിലുള്ള ആശങ്കയും വിമർശനങ്ങളും നിയമപ്രശ്നങ്ങളും ഒരുഭാഗത്തുണ്ടെങ്കിലും പതിറ്റാണ്ടുകളായി നിലനിന്ന ഭയപ്പാടിൽ നിന്ന് ഒരു ജനത മോചിതരാകുന്നു എന്നത് ഏറ്റവും വലിയ കാര്യമാണ്. എല്ലാ കുറ്റവാളികളെയും പിടികൂടി നിയമത്തിനു കൈമാറുക എന്നത് പലപ്പോഴും പ്രായോഗികമല്ലെന്ന് നമ്മുടെ നാടിന്റെ ക്രമസമാധാന ചരിത്രം തന്നെ പറയുന്നുണ്ട്.

കുടിപ്പകകളിൽ ക്രമസമാധാനം തകരാതിരിക്കാനുള്ള ശക്തമായ നടപടികളിലേക്ക് കടന്നിരിക്കുകയാണ് യു പി സർക്കാർ.ക്രമസമാധാനം ഉറപ്പുവർത്തതാണ് പൊലീസിന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൂർണ്ണ പിന്തുണ ഉറപ്പുനല്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആവശ്യമെങ്കിൽ കേന്ദ്ര സേന ഉത്തർപ്രദേശിലെത്തുമെന്നാണ് സൂചന. നിർണ്ണായക കേന്ദ്രങ്ങളിലെല്ലാം സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

Related Articles

Latest Articles