തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമപ്രവത്തകരെ കയ്യേറ്റം ചെയ്തു. സിറാജ് പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ടി ശിവജിയുടെ മൊബൈല്‍ ഫോണും തിരിച്ചറിയല്‍ കാര്‍ഡും പിടിച്ചെടക്കുകയും തുടർന്ന് അദ്ദേഹത്തെ അഭിഭാഷകര്‍ മര്‍ദ്ദിക്കുകയുമാണ് ചെയ്തത്.
അതേസമയം മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് കോടതി പരിഗണിച്ച ദിവസമായിരുന്നു ഇന്ന്. കോടതിയിലെത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ശിവജിയെ അഭിഭാഷകര്‍ മര്‍ദ്ദിച്ചത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും അഭിഭാഷകര്‍ കയ്യേറ്റശ്രമം നടത്തിയിട്ടുണ്ട് . തുടര്‍ന്ന് അടുത്തുളള വഞ്ചിയൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ശിവജി പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല എന്നാണ് പുറത്ത് വരുന്ന വിവരം.
ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ പുറത്താക്കാന്‍ അഭിഭാഷകര്‍ക്കൊപ്പം പൊലീസും ചേര്‍ന്നതായും ആക്ഷേപമുയരുന്നുണ്ട്. പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഭിജിത്തിന് നേരെയും അഭിഭാഷകര്‍ അക്രോശിച്ച് പാഞ്ഞെത്തി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona