പാലക്കാട്: അട്ടപ്പാടി മധുക്കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. എട്ട് പ്രതികളുടെ ഹർജിയാണ് കോടതി തള്ളിയത്. ഒരു പ്രതിക്ക് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
നേരത്തെ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം. വാദത്തിനിടെ മധു വധക്കേസുമായി ബന്ധപ്പെട്ട രേഖകൾ വിചാരണ കോടതിയിൽ നിന്നും ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു.
അതേസമയം അട്ടപ്പാടി മധുകൊലക്കേസിൽ വീണ്ടും കൂറുമാറ്റം. 46 ആം സാക്ഷി അബ്ദുള്‍ ലത്തീഫ് ആണ് ഇത്തവണ കൂറുമാറിയത്. പ്രതികൾ മധുവിനെ പിടിച്ചു കൊണ്ടുവരുന്നതും മർദ്ദിക്കുന്നതും കണ്ടു എന്നായിരുന്നു അബ്ദുള്‍ ലത്തീഫ് ആദ്യം നൽകിയ മൊഴി. ഇതാണ് വിചാരണക്കോടതിയിൽ സാക്ഷി തിരുത്തി പറഞ്ഞത്. കേസിലെ പ്രതികളായ നജീബ്, മുനീർ എന്നിവരുടെ അച്ഛനാണ് അബ്ദുള്‍ ലത്തീഫ്. ഇന്ന് വിസ്തരിച്ച 44 ആം സാക്ഷി ഉമ്മറും 45 ആം സാക്ഷി മനോജും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.
കേസിൽ മധുവിൻ്റെ അമ്മയുടേയും സഹോദരിയുടേയും വിസ്താരം ഇന്ന് നിശ്ചയിച്ചിരുന്നെങ്കിലും മാറ്റി. വിചാരണ നടപടികൾ ചിത്രീകരിക്കണമെന്ന അമ്മ മല്ലിയുടെ ഹർജിയിൽ തീർപ്പ് കൽപ്പിച്ച ശേഷമാകും വിസ്താരം. കോടതിയെ തെറ്റിദ്ധരിപ്പിച്ച 29 ആം സാക്ഷി സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന ഹർജി വ്യാഴാഴ്ച മണ്ണാർക്കാട് എസ്സി എസ്ടി വിചാരണക്കോടതി പരിഗണിക്കും.

