പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി ഇന്ന് പരിഗണിക്കും. മണ്ണാർക്കാട് എസ് സി എസ് ടി വിചാരണക്കോടതിയാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രതികൾ ലംഘിച്ചിരുന്നു. അതിനാൽ ജാമ്യം റദ്ദാക്കണം എന്നാണ് ആവശ്യം. പ്രതികൾ നേരിട്ടും അല്ലാതെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്.
അതേസമയം, കേസിൽ ദിവസേന അഞ്ച് സാക്ഷികളെ എങ്കിലും വിസ്തരിക്കാൻ കോടതി നേരത്തെ തീരുമാനിച്ചിരുന്നു. കേസിൽ ഇതുവരെ 13 സാക്ഷികൾ കൂറു മാറിയിട്ടുണ്ട്. ഇതിൽ രണ്ടു പേർ മാത്രമാണ് പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകിയത്.
ഇന്ന് വിസ്താരം ഉണ്ടെങ്കിൽ ഇരുപത്തിയഞ്ചാം സാക്ഷി രാജേഷ് , ഇരുപത്തിയാറാം സാക്ഷി ജയകുമാർ ഇരുപത്തി ഏഴാം സാക്ഷി സെയ്ദതലവി, ഇരുപത്തി എട്ടാം സാക്ഷി മണികണ്ഠൻ, ഇരുപത്തി ഒമ്പതാം സാക്ഷി സുനിൽ കുമാർ,മുപ്പതാം സാക്ഷി താജുദ്ദീൻ, മുപ്പത്തി ഒന്നാം സാക്ഷി ദീപു എന്നിവരെ ആണ് വിസ്തരിക്കുക.

