പാലക്കാട്: അട്ടപ്പാടിയില്‍ വനവാസി യുവാവ് മധു ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഈ മാസം 16 ലേക്ക് മാറ്റി. മണ്ണാർക്കാട് എസ് സി എസ് ടി കോടതിയുടേതാണ് തീരുമാനം. സാക്ഷി വിസ്താരം ഇനി ഹർജി പരിഗണിച്ച ശേഷം മാത്രമേ ഉണ്ടാകൂ എന്നും കോടതി ഉത്തരവിട്ടു. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനാൽ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം തുടങ്ങാനിരിക്കുകയായിരുന്നു. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കാനിരിക്കുകയായിരുന്നു.
വിചാരണ വേഗത്തിലാക്കാൻ വേണ്ടി ഇന്നുമുതൽ 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളിൽ ദിവസേനെ അഞ്ചുപേരെ വീതം വിസ്തരിക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന ക്രെയിൻ ഡ്രൈവർമാരായ ഇരുപത്തി അഞ്ചാം സാക്ഷി രാജേഷ് , ഇരുപത്തി ആറാം സാക്ഷി ജയകുമാർ എന്നിവരടക്കം, ഏഴുപേരെ വിസ്തരിക്കാനാണ് തീരുമാനിച്ചിരുന്നത്.