Monday, May 20, 2024
spot_img

ബാലികയായി അത്ഭുതം കാട്ടിയ ‘അമ്മ മഹാമായ; ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയുടെ ചരിതം

നാളെ ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. മധുര ചുട്ടെരിച്ചുവന്ന കണ്ണകി ഭഗവതി കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയ്ക്കിടെ അല്‍പനേരം ആറ്റുകാലില്‍ തങ്ങി. ദേവീ ചൈതന്യം അറിഞ്ഞെത്തിയ സ്ത്രീജനങ്ങള്‍ വായ്ക്കുരവയിട്ടും മണ്‍കലങ്ങളില്‍ പൊങ്കാല നിവേദിച്ചും ദേവിയെ സംപ്രീതയാക്കിയത്രേ. അതിന്റെ അനുസ്മരണമാണ് പൊങ്കാലയെന്നാണു വിശ്വാസം.

ഭക്തജനങ്ങളില്‍ സംപ്രീതയായ ദേവി പിന്നീട് ഒരു ബാലികയായി അവിടെ കുടിയിരിക്കാനെത്തിയത്രേ. മഹാ ഭക്തനായ മുല്ലുവീട്ടിലെ കാരണവര്‍ക്കായിരുന്നു ആ ദര്‍ശനപുണ്യമുണ്ടായത്.

ഒരു സായംസന്ധ്യയില്‍ അദ്ദേഹം കിള്ളിയാറ്റില്‍ കുളിച്ചു സന്ധ്യാ വന്ദനം ചെയ്തു കൊണ്ടിരുന്നപ്പോള്‍ അക്കരെ കടത്തിത്തരാന്‍ ഒരു കോമള ബാലിക അഭ്യര്‍ഥിച്ചുവത്രേ.

കിള്ളിയാര്‍ കരകവിഞ്ഞൊഴുകുന്ന കാലമായിരുന്നു അത്. കാരുണ്യ വാത്സല്യങ്ങളോടെ അദ്ദേഹം ബാലികയെ പുഴ കടത്തി. തറവാട്ടില്‍ കൊണ്ടു ചെന്ന് അവലും മലരും ഇളനീരും പഴവും നല്‍കി സല്‍ക്കരിച്ചു.

എന്നാല്‍ കുട്ടി അപ്രത്യക്ഷയാവുകയായിരുന്നു. കുട്ടിയെത്തിരഞ്ഞു മടുത്ത അദ്ദേഹം മനസ്താപത്തോടെ ഉറങ്ങാന്‍ കിടന്നു. അന്ന് ഒരു സ്വപ്ന ദര്‍ശനമുണ്ടായി. താന്‍ സാക്ഷാല്‍ മഹാമായയാണെന്നും ഇവിടെ കുടിയിരിക്കുകയാണെന്നുമാണ് അറിയിച്ചത്.

അടുത്ത ദിവസം കാവില്‍ മൂന്നു വര കാണുമെന്നും അവിടെ ക്ഷേത്രം പണിയിച്ചു പ്രതിഷ്ഠിക്കണമെന്നും അരുള്‍പ്പാടുണ്ടായി. പുലര്‍ച്ചേ തന്നെ ഉണര്‍ന്ന അദ്ദേഹം ഓടി കാവിലേക്കു പോയി. സ്വപ്ന ദര്‍ശനം പോലെ അവിടെ മുന്നു വരകളുണ്ടായിരുന്നു.

ദൈവജ്ഞരെ വിളിച്ചു പ്രശ്നം വയ്പിച്ചപ്പോള്‍ സ്വപ്ന ദര്‍ശനം ശരിയാണെന്നു സ്ഥിരീകരിച്ചു. പിന്നീട് അനുഷ്ടാന വിധികളോടെ ദേവീ ചൈതന്യത്തെ ഒരു ശിലയില്‍ കുടിയിരുത്തി. പില്‍ക്കാലത്ത് ഒരു മരം വീണു ക്ഷേത്രത്തിനു കേടുപാടു സംഭവിച്ചു.

തുടർന്ന് ബദരീനാഥത്തിലെ പൂജാരിയും പ്രസിദ്ധ ജ്യോത്സ്യനുമായിരുന്ന ശങ്കര ജ്യോത്സ്യര്‍ തിരുവിതാംകൂറിലുണ്ടായിരുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ കാര്‍മികത്വത്തിലായിരുന്നു പുനഃപ്രതിഷ്ഠ നടന്നത്. തടിയില്‍ നിര്‍മിച്ച ചതുര്‍ബാഹുവായ വിഗ്രഹത്തില്‍ നേപ്പാളിലെ ഗണ്ഡകീനദിയില്‍ നിന്നുള്ള സാളരാമങ്ങള്‍ നിറച്ചിരുന്നു.

വാള്‍, പരിച, ശൂലം, കങ്കാളം എന്നിവ ധരിച്ച രൂപത്തിലാണു ദേവി പ്രതിഷ്ഠ. പില്‍ക്കാലത്ത് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ക്ഷേത്ര ഭരണം ഏറ്റെടുത്തു. പിന്നീടങ്ങോട്ടു പ്രസിദ്ധിയുടെയും പുരോഗതിയുടെയും ദിനങ്ങളായിരുന്നു. ദാരു വിഗ്രഹത്തില്‍ സ്വര്‍ണം പതിപ്പിച്ചു. പൊങ്കാലയുടെ പ്രസിദ്ധി നാടെങ്ങും പ്രചരിച്ചു.

(കടപ്പാട്)

Related Articles

Latest Articles