തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം ((Attukal Pongala Festival)) ഇന്ന്. കൊവിഡിന്റെ (Covid) പശ്ചാത്തലത്തിൽ ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണ് നടക്കുക. രാവിലെ 10.50ന് ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ അഗ്നി പകരും. ശ്രീകോവിലിലെ വിഗ്രഹത്തിന് മുന്നില്‍ നിന്നും പകരുന്ന അഗ്നി ചെറിയ തിടപ്പള്ളിയിലും വലിയ തിടപ്പള്ളിയിലും പകര്‍ന്ന ശേഷമാണ് പണ്ടാര അടുപ്പിലേക്ക് എത്തിക്കുന്നതോടെ പൊങ്കാല ആരംഭിക്കും. ഈ സമയം വീടുകളില്‍ ക്രമീകരിച്ചിരിക്കുന്ന അടുപ്പുകളിലും ഭക്തര്‍ അഗ്നി പകരും. ഉച്ചയ്ക്ക് 1.20നാണ് പൊങ്കാല നിവേദ്യം.
1500 പേർക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തെരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കി. വീടുകളിലെ നിവേദ്യത്തിന് ക്ഷേത്രത്തില്‍നിന്ന് പൂജാരിമാരെ നിയോഗിച്ചിട്ടില്ല. എഴുന്നള്ളത്തിനും നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാര ഓട്ടവും മാത്രമാണ് നടത്തുന്നത്. കുത്തിയോട്ടത്തിനായി തെരഞ്ഞെടുത്ത ഒരു കുട്ടി മാത്രമാണ് ഉള്ളത്. ചടങ്ങുകള്‍ മുടങ്ങാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഈ ക്രമീകരണം ഒരുക്കിയത്.