വയനാട്: പുഴുക്കളുള്ളതും പഴകിയതുമായ ഇറച്ചിവില്‍പന നടത്തിയ മാനന്തവാടി കോറോം ചോമ്പാല്‍ ബീഫ് സ്റ്റാള്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതര്‍ പൂട്ടിച്ചു. പഴകിയതും പുഴുക്കളുളളതുമായ ഇറച്ചി വിറ്റുവെന്ന പരാതിയെ തുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. സന്തോഷിന്റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം ജീവനക്കാര്‍ പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്. പരിശോധനയില്‍ പഴകിയ മാംസം കണ്ടെത്തി നശിപ്പിക്കുകയും തുടര്‍ന്ന് ബീഫ് സ്റ്റാള്‍ അടച്ചുപൂട്ടിക്കുകയും ചെയ്തു.
ഇതിന് മുൻപ് 2019 ഒക്ടോബറിൽ മാനന്തവാടി നഗരസഭ പരിധിയിലെ എരുമ തെരുവിലും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ മാട്ടിറച്ചി പിടികൂടിയിരുന്നു. എന്നാൽ ഈ വിവരം പുറത്തറിഞ്ഞത് ഒരു ദിവസത്തിന് ശേഷമായിരുന്നു. ഇത് വലിയ വിവാദത്തിന് വഴി വെച്ചിരുന്നു. മാരുതി തീയേറ്ററിന് സമീപത്തെ സ്റ്റാളുകളില്‍ നിന്നും എരുമത്തെരുവിലെ താല്‍ക്കാലിക മത്സ്യമാര്‍ക്കറ്റിന്റെ സമീപത്തെ ഒരു സ്റ്റാളില്‍ നിന്നുമാണ് ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ മാട്ടിറച്ചി അന്ന് പിടിച്ചെടുത്തിരുന്നത്.

