ദില്ലി: അയോധ്യയിലെ ഭൂമിതര്‍ക്ക കേസ് സുപ്രീംകോടതി ഈ മാസം 25 ലേക്ക് മാറ്റിവെച്ചു. കേസില്‍ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കേസ് മാറ്റിവെച്ചിരിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.
മധ്യസ്ഥ സമിതിയെ വിമര്‍ശിക്കേണ്ടതില്ലെന്ന് സുന്നിവിഭാഗം അഭിഭാഷകന്‍ പറഞ്ഞു. മധ്യസ്ഥ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതിന് ശേഷമാണ് കേസ് 25 ലേക്ക് മാറ്റിവെച്ചത്.
മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ എല്ലാദിവസവും കേസില്‍ വാദം നടക്കുമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് വേഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യപരാതിക്കാരിലൊരാള്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെയാണു ഹര്‍ജി ഇന്ന് പരിഗണിച്ചത്. നാലുമാസം മുന്‍പ് അയോധ്യയിലെ തര്‍ക്കഭൂമി വിഷയം മധ്യസ്ഥചര്‍ച്ചയ്ക്കുവിട്ടശേഷം ഇതാദ്യമായാണ് വീണ്ടും കേസ് പരിഗണിക്കണിക്കുന്നത്.
അയോധ്യ തര്‍ക്കഭൂമി കേസ് രമ്യമായി പരിഹരിക്കുന്നതിന് സാധ്യതതേടി സുപ്രീംകോടതി മധ്യസ്ഥചര്‍ച്ചയ്ക്കു വിട്ടത് മാര്‍ച്ച് എട്ടിനാണ്. ജസ്റ്റിസ് എഫ്എംഐ കലീഫുള്ള, ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരെയാണു മധ്യസ്ഥരായി നിയോഗിച്ചത്. ചര്‍ച്ചകളില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച സമിതിക്ക് ഓഗസ്റ്റ് 15 വരെ സുപ്രീംകോടതി സമയം നീട്ടിനല്‍കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് മധ്യസ്ഥ ചര്‍ച്ചയില്‍ ഫലംകാണുന്നില്ലെന്നും ഹര്‍ജി ഉടന്‍ ലിസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരനായ ഗോപാല്‍ സിങ് വിശാരദ് കഴിഞ്ഞദിവസം സുപ്രീംകോടതിയിലെത്തിയത്. എന്നാല്‍
അയോധ്യയിലേത് വസ്തുതര്‍ക്കം മാത്രമല്ലെന്ന നിലപാടിലാണ് സുപ്രീംകോടതി മധ്യസ്ഥചര്‍ച്ചയ്ക്കു സമിതിയെ വെച്ചത്.

