ദില്ലി :രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്നറിയിച്ച് കോൺഗ്രസ്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ച് പ്രസ്താവനയിറക്കിയത്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണമുണ്ടായിരുന്നത്.
I.N.D.I.A മുന്നണിയുടെ ഭാഗമായ തൃണമൂൽ കോൺഗ്രസ്, മുസ്‍ലിം ലീഗ്, സിപിഎം തുടങ്ങിയ കക്ഷികൾ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതെ സമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വം ചടങ്ങിൽ പങ്കെടുക്കണെമെന്ന ആവശ്യം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. അയോദ്ധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്താൻ കർണ്ണാടക സർക്കാർ നിർദേശം നൽകുകയും ചെയ്തിരുന്നു. നാമെല്ലാം ഹിന്ദുക്കളാണെന്നും അയോദ്ധ്യയിൽ പോയാൽ എന്താണ് കുഴപ്പമെന്നുമാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രതികരിച്ചത്.