തിരുവനന്തപുരം: സിപിഎം ഭരണത്തിലുള്ള അയ്യന്തോൾ സഹകരണ ബാങ്കിൽ ഇ ഡി യുടെ പരിശോധന പുരോഗമിയ്ക്കുന്നു. ഈ ബാങ്കിൽ നടത്തിയ ഇടപാടുകളിലൂടെയാണ് വിവാദ ഇടനിലക്കാരൻ പി സതീഷ് കുമാർ 40 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചത്. ചില വിദേശ അക്കൗണ്ടുകളിൽ നിന്നടക്കം ഇടപാടുകൾ നടന്നതായി ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പല വിദേശ അക്കൗണ്ടുകൾക്കും എതിരെ തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടിട്ടുണ്ട്. 20 ലധികം അക്കൗണ്ടുകളാണ് സതീഷ് കുമാറിന് ബാങ്കിലുള്ളത്. ഇങ്ങനെ വിവാദ ഇടപാടുകൾ ഏറെ നടന്ന അയ്യന്തോൾ സഹകരണ ബാങ്കിലെ സുപ്രധാന തസ്തികകളിലെ ജീവനക്കാരെല്ലാം ഉന്നത സിപിഎം നേതാക്കളുടെ അടുത്ത ബന്ധുക്കൾ. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോണിന്റെ മകളും, കരുവന്നൂർ തട്ടിപ്പ് അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച പി കെ ഷാജന്റെ ഭാര്യ ഉൾപ്പെടെയുള്ളവർ ഇവിടെ ജീവനക്കാരാണ്.
അതേസമയം മുന്‍മന്ത്രി എ.സി. മൊയ്തീനെക്കൂടാതെ സിപിഎമ്മിലെ മറ്റ് രണ്ട് പ്രമുഖര്‍ കൂടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി.യുടെ അന്വേഷണ വലയത്തിലുണ്ടെന്നാണ് സൂചന. കരുവന്നൂര്‍ ബാങ്കു തട്ടിപ്പ് തുകയായ 300 കോടിയോളം രൂപയുടെ വിഹിതം ആരൊക്കെ പങ്കുപറ്റി എന്നതിലേക്ക് കൂടുതല്‍ വെളിച്ചം പകരുന്നതായിരിക്കും ഇന്നത്തെ റെയ്ഡ്. നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കരുവന്നൂരില്‍ ഇടനിലനിന്ന് കിരണ്‍ 30 കോടി രൂപ തട്ടിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ പണം എവിടെയെന്നത് ക്രൈംബ്രാഞ്ചിന് കണ്ടെത്താനായിരുന്നില്ല. നിലവില്‍ ഇ.ഡി. കൊച്ചിയിലെ ബിസിനസുകാരനായ ദീപക് എന്നയാളുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നുണ്ട്. വിവിധ ഷെല്‍ കമ്പനികളുണ്ടാക്കി അഞ്ചരക്കോടി രൂപ ദീപക് വെളുപ്പിച്ചെന്നാണ് ഇ.ഡി. കണ്ടെത്തിയത്. കിരണിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ദീപക്. അതുകൊണ്ടുതന്നെ കിരണ്‍ തട്ടിയ 30 കോടി രൂപയില്‍ അഞ്ചരക്കോടി രൂപ വെളുപ്പിച്ചത് ദീപക് വഴിയാണെന്നാണ് ഇ.ഡി. നിഗമനം. അതിനിടെ കൊടുങ്ങല്ലൂര്‍ ഭാഗത്തുള്ള രണ്ട് ബാങ്കുകളിലും വടക്കാഞ്ചേരി ഭാഗത്തുള്ള രണ്ട് ബാങ്കുകളിലും കോലേരി, കാഞ്ഞാണി ഭാഗങ്ങളിലെ ഓരോ ബാങ്കിലും കള്ളപ്പണ ഇടപാടുകള്‍ നടന്നതായി ഇ.ഡി.ക്ക് വിവരം ലഭിച്ചിട്ടുണ്ട്.