കേരള സംസ്കാരത്തിന്റെ ചരിത്രത്താളുകളിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന, അയ്യപ്പ സ്വാമിയുടെ പുണ്യ പാദ സ്പർശമേറ്റ ആലങ്ങാട് ദേശത്തെ ചെമ്പോലക്കളരിയിൽ വച്ച് നടക്കുന്ന രണ്ടാമത് അയ്യപ്പ മഹാസത്രത്തിന് ഇന്ന് തിരി തെളിയും. അയ്യപ്പചരിത, ശിവ പുരാണ പാരായണങ്ങളും വിശിഷ്ട പൂജകളും അടങ്ങുന്ന മഹാസത്രം ഡിസംബർ പത്ത് വരെയാണ് നടക്കുക. ശശിധരൻ എസ് മേനോൻ ചെയർമാനും പി. എസ് ജയരാജ് ജനറൽ കൺവീനറുമായ സത്രസമിതിയുടെ നേതൃത്വത്തിലാണ് അയ്യപ്പമഹാസത്രം നടക്കുന്നത്.
ശബരിമലയിൽ നിന്നു കൊളുത്തിയ അയ്യപ്പജ്യോതിയും പൂജിച്ച അയ്യപ്പവിഗ്രഹവും വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ആലങ്ങാട് കാവ് ഭഗവതി ക്ഷേത്രത്തിൽ എത്തി ചേർന്ന് അവിടെ നിന്നും താലം,വിവിധ കലാരൂപങ്ങൾ,താള വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി സത്രവേദിയിൽ എത്തുന്ന വിഗ്രഹ,ധ്വജ ,അയ്യപ്പജ്യോതി ഘോഷയാത്രയോടെ ആരംഭിക്കുന്ന അയ്യപ്പ മഹാസത്രം ഡിസംബർ 10 വൈകുന്നേരം 4 മണിക്ക് നടക്കുന്ന സത്രമംഗള സഭയ്ക്ക് ശേഷമുള്ള ദീപാരാധന, കർപ്പൂരാഴി, ധ്വജാവരോഹണത്തോടെ അവസാനിക്കും.
നേരത്തെ സത്രത്തിന് മുന്നോടിയായി ഭൂമി പൂജ നടന്നിരുന്നു.ചെമ്പോല കളരിമുറ്റത്ത് ക്ഷേത്രം മേൽശാന്തി കൃഷ്ണ ദാസ് പോറ്റിയുടെ നേതൃത്വത്തിലായിരുന്നു ഭൂമി പൂജ. സത്രത്തിന്റെ ഭാഗമായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് സത്രവേദിയിൽ വച്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. സത്രത്തിൽ പങ്കുചേർന്ന് കലിയുഗ വരദനായ അയ്യപ്പ സ്വാമിയുടെ അനുഗ്രഹ വർഷത്തിൽ പങ്കാളികളാകണമെന്ന് സത്രസമിതി അഭ്യർത്ഥിച്ചു.
അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തത്വമയി ഒരുക്കുന്ന മഹാസത്രത്തിന്റെ തത്സമയ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ഭക്ത ജനങ്ങൾക്ക് കാണാവുന്നതാണ്.
https://bit.ly/3ZsU9qm