ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ എച്ച് ഡി രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ചുള്ള പ്രത്യേക കോടതി ഉത്തരവിൽ തെറ്റുകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് കർണാടക ഹൈക്കോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടി എച്ച് ഡി രേവണ്ണയ്ക്ക് കോടതി നോട്ടീസയച്ചു. നോട്ടീസിൽ എത്രയും വേഗം മറുപടിയയക്കാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. എച്ച് ഡി രേവണ്ണയെപ്പോലെ ഇത്രയും സ്വാധീനമുള്ളയാൾക്ക് ജാമ്യം നൽകുന്നത് ഇരകളെ ഭയപ്പെടുത്തുമെന്നും ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.
അതേസമയം ഇന്ന് പുലർച്ചെ 12.46-ഓടുകൂടി ലുഫ്താൻസ വിമാനത്തിൽ മ്യൂണിക്കിൽ നിന്ന് ബെംഗളുരുവിലെത്തിയ എച്ച് ഡി രേവണ്ണയുടെ മകൻ പ്രജ്ജ്വൽ രേവണ്ണയെ പ്രത്യേകാന്വേഷണ സംഘം
കസ്റ്റഡിയിലെടുത്തിരുന്നു
നേരത്തെ എച്ച് ഡി രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഹർജിയിൽ എച്ച് ഡി രേവണ്ണയ്ക്ക് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് അടിയന്തര നോട്ടീസ് അയച്ചിരുന്നു. ഇരയെ തട്ടിക്കൊണ്ടുപോയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് രേവണ്ണയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രേവണ്ണ ഹർജി നൽകിയിട്ടുണ്ട്. ഇതിനിടെ ഇരയെ തട്ടിക്കൊണ്ട് പോയെന്ന കേസിൽ ജൂൺ 1-ന് ഹാസനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്ജ്വലിന്‍റെ അമ്മ ഭവാനി രേവണ്ണയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകി.

