ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനറിന്റെ ക്രൂരമായ കൊലപാതകത്തിന് പിന്നിൽ ഹണി ട്രാപ്പെന്ന് വിവരം. കൊലപാതകം ആസൂത്രണം ചെയ്ത ബംഗ്ലാദേശ് വംശജനും അമേരിക്കൻ പൗരനുമായ അക്തറുസ്സമാന്‍ ഷഹീനിനും ഇയാളുടെ പെൺ സുഹൃത്ത് 24 കാരിയായ ഷീലാഷ്ടി റഹ്‌മാനും ധാക്ക പോലീസിന്റെ കസ്റ്റഡിയിലാണെന്നും ഇവരെ ചോദ്യം ചെയ്തു വരുന്നതായും ധാക്ക പോലീസിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷീലാഷ്ടി റഹ്‌മാനാണ് എംപിയെ കെണിയിലാക്കിയത് എന്നാണ് വിവരം.
ചികിത്സാ ആവശ്യാര്‍ഥമാണ് എം.പി കൊല്‍ക്കത്തയിലെത്തിയതെന്നാണ് പറയുന്നതെങ്കിലും എം.പിയെ ധാക്കയില്‍ നിന്നും കൊല്‍ക്കത്തയിലേക്കെത്തിച്ചത് ഷീലാഷ്ടി റഹ്‌മാനാണെന്നാണ് പോലീസ് പറയുന്നത്. ബംഗ്ലാദേശ് ദേശീയപാര്‍ട്ടിയായ അവാമിലീഗിന്റെ എം.പിയാണ് അന്‍വാറുള്‍ അസിം. ചികിത്സയ്ക്കായി മെയ് 12 ന് കൊല്‍ക്കത്തയിലെത്തിയ അന്‍വാറുളിനെ മെയ് 18 മുതല്‍ കാണാതാവുകയായിരുന്നു
കശാപ്പുകാരനെ വെച്ച് കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളാക്കി ഉപേക്ഷിച്ചതുവരെയുള്ള സംഭവങ്ങള്‍ക്ക് അഞ്ചുകോടി രൂപയാണ് യുവതി പ്രതിഫലമായി കൈപ്പറ്റിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ മുംബൈയില്‍ നിന്നുള്ള കശാപ്പുകാരന്‍ ജിഹാദ് ഹവലാദര്‍ എന്ന യുവാവിനെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ അന്‍വാറുള്‍ അസിം അനർ ഒരു വനിതയുമായി എത്തുന്നത് വ്യക്തമായിട്ടുണ്ട്. ഈ ദൃശ്യത്തിലുള്ളത് ഷീലാഷ്ടിയെന്നാണ് അന്വേഷണ സംഘം കരുതന്നത്.
എം.പിയെ ഫ്ളാറ്റിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ നിന്ന് തൊലി മാറ്റുകയായിരുന്നു. പിന്നീട് മൃതദേഹം പല കഷണങ്ങളാക്കി പാക്ക് ചെയ്ത് കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. എളുപ്പത്തില്‍ അഴുകി ദുർഗന്ധം വമിക്കുന്നത് ഒഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി വിതറിയതെന്നും പോലീസ് പറയുന്നു