ഇന്നലെ ഇടവ വെറ്റക്കടയ്ക്കു സമീപം കടലില്‍ മുങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം സംസ്കരിച്ചു. ഇടവ വെണ്‍കുളം ചെമ്പകത്തിന്‍മൂട് പ്ലാവിളയില്‍ സാജന്‍ ബാബുവിന്റെയും സിബിയുടെയും മകൾ ശ്രേയയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയായിരുന്ന ശ്രേയയുടെ വിയോഗം ഉൾക്കൊള്ളാനാകാതെ വിതുമ്പുകയാണ് കുടുംബവും നാട്ടുകാരും. വീട്ടില്‍ മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നുവെന്ന് വഴക്ക് പറഞ്ഞ് ഫോണ്‍ വാങ്ങിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതാകുന്നത്. തുടർന്ന് തിരച്ചിലിൽ പുരോഗമിക്കുന്നതിനിടെയാണ് അരമണിക്കൂറിനു ശേഷം മൃതദേഹം കടലില്‍നിന്നു കണ്ടെത്തിയത്.
ശ്രേയയ്‌ക്കൊപ്പം മറ്റൊരു കുട്ടിയുമുണ്ടായിരുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും പോലീസ് ഇക്കാര്യം തള്ളി. പെണ്‍കുട്ടി ഒറ്റയ്ക്കു വന്നാണ് കടലിലേക്ക് ഇറങ്ങിയതെന്നും കടല്‍ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. എങ്ങോട്ടാണു പോകുന്നതെന്നു ചോദിച്ച് ചില മത്സ്യത്തൊഴിലാളികള്‍ ശ്രേയയെ തടഞ്ഞിരുന്നു. എന്നാല്‍ കടലിനടുത്ത് തന്റെ മാതാപിതാക്കള്‍ ഉണ്ടെന്നു അവരോടു പറഞ്ഞാണ് ശ്രേയ കടലിലേക്ക് ഇറങ്ങിയത്. പെണ്‍കുട്ടി കടലിലേക്കാണ് നടന്നു നീങ്ങുന്നതെന്നു വ്യക്തമായതോടെ അവര്‍ ഓടിച്ചെന്നെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു