കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാക്കാൻ സര്‍ക്കാര്‍ വൈകിയതിനെതിരെ രൂക്ഷ വിമർശനവുമായി നടി രേവതി. റിപ്പോർട്ട് പുറത്ത് വരാൻ വൈകിയതു കൊണ്ട് നീതിയും വൈകിയെന്ന് അവർ ആരോപിച്ചു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച നടപടി സ്വാഗതാർഹമാണെന്ന് വ്യക്തമാക്കിയ രേവതി പരാതികളിൽ അന്വേഷണവും വിചാരണയും അനന്തമായി നീളരുതെന്നും ആവശ്യപ്പെട്ടു
“ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പറയുന്നതുപോലെ, പവര്‍ ഗ്രൂപ്പ് ഉള്ളതായി വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ല.
റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ചിലശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ല്‍ ‘അമ്മ’ ഡബ്ല്യൂസിസിയുമായി സംസാരിക്കാന്‍ തന്നെ മടിച്ചിരുന്നു എന്നായിരുന്നു അവര്‍ പറഞ്ഞത്. അതേസമയം, സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരസ്യമാക്കാൻ സര്‍ക്കാര്‍ വൈകി. അതുകൊണ്ടുതന്നെ നീതി വൈകി. നേരത്തെ പരസ്യമായിരുന്നെങ്കില്‍ പലരെയും രക്ഷിക്കാമായിരുന്നു. സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചതിന്‍റെ പേരില്‍, തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരില്‍ നിന്ന് പോലും വിവേചനം നേരിട്ടു. ഈ വിവേചനം വേദനയും ഞെട്ടലുമുണ്ടാക്കി”- രേവതി പറഞ്ഞു.

