ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ പറന്നിറങ്ങിയ തായ്‌ലന്‍ഡ് വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 150 യാത്രക്കാരുമായെത്തിയ വിമാനമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ബംഗളൂരു വിമാനത്താവളത്തില്ലാണ് സംഭവം. പറന്നിറങ്ങുന്നതിന് തൊട്ടുമുന്‍പ് ടയര്‍ പൊട്ടിയെങ്കിലും സുരക്ഷിതമായി വിമാനം നിലത്തിറക്കി. മാത്രമല്ല യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും യാതൊരുവിധ പരിക്കുകളുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
256 സീറ്റുകളുള്ള ടിജി 325 ബോയിങ് ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം ചൊവ്വാഴ്ച രാത്രി 11.32 ഓടേയാണ് ബംഗളൂരു വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്.
വിമാനത്താവളത്തിൽ പറന്നിറങ്ങുന്നതിന് തൊട്ടുമുന്‍പ് ടയര്‍ പൊട്ടിയെങ്കിലും പൈലറ്റ് സുരക്ഷിതമായി വിമാനം നിലത്തിറക്കുകയായിരുന്നു. മാത്രമല്ല ആകാശത്ത് വച്ചാണ് ടയര്‍ പൊട്ടിയതെങ്കിലും ഇത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഇതോടെ യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. യാത്രക്കാരെ പുറത്തിറക്കിയ ശേഷം വിമാനത്തില്‍ പരിശോധന നടത്തി. സാങ്കേതികവിഭാഗം പുതിയ ടയര്‍ ഘടിപ്പിച്ച ശേഷം വ്യാഴാഴ്ച വിമാനം തായ്‌ലന്‍ഡിലേക്ക് തിരികെ പറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.