കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഭാസുരാംഗന്റെ അറസ്റ്റിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി നടത്തിയ ശക്തമായ ഇടപെടലിൻ്റെ ഫലമാണ് ഭാസുരാംഗൻ്റെയും മകൻ്റേയും അറസ്റ്റെന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചു. ഭാസുരാംഗൻ ആനക്കള്ളനാണെന്നും വലിയ തട്ടിപ്പുകാരനാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പരിഹസിച്ചു.
ആറുമാസം മുമ്പ് കണ്ടലയിൽ പോകുകയും പരാതികൾ കേൾക്കുകയും ചെയ്തിരുന്നു. കൂടാതെ, കരുവന്നൂരിലും ഇടപെട്ടത് ബിജെപിയാണെന്നും കേരളമാകെയുള്ള എൽഡിഎഫ് – യുഡിഎഫ് സഹകരണ കൊള്ളയിൽ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം ഇരുവരുടെയും അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയിരുന്നു. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാസുരാംഗനെ മൂന്നു തവണയും മകൻ അഖിൽ ജിത്തിനെ രണ്ടുതവണയും കൊച്ചിയിലെ ഇ ഡി ഓഫീസിൽ എത്തിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. വൈദ്യ പരിശോധനകൾക്ക് ശേഷം ഇരുവരെയും ഇന്ന് കൊച്ചി കലൂരിലുള്ള സിബിഐ കോടതിയിൽ ഹാജരാക്കും.

