ടെൽഅവീവ് : പള്ളികളെയും മറ്റ് ആരാധന കേന്ദ്രങ്ങളെയും ഹമാസ് ഒളിത്താവളങ്ങളായി ഉപയോഗിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ. പള്ളിയ്ക്കടിയിലെ ഭൂഗർഭ നിലകളിലാണ് റോക്കറ്റുകൾ, തെർമോബാറിക് ആയുധങ്ങൾ, മിസൈലുകൾ എന്നിവ നിർമ്മിക്കുന്ന ഹമാസ് കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്.
ആശുപത്രികളും സ്‌കൂളുകളും കുട്ടികളുടെ പ്ലേ സ്‌കൂളുകളും ഹമാസ് ഒളിത്താവളങ്ങളായി ഉപയോഗിച്ചിരുന്നതിന്റെ വീഡിയോകൾ ഇസ്രായേൽ സൈന്യം നേരത്തെയും പുറത്തുവിട്ടിരുന്നു. കൂടാതെ, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ – ഷിഫയിൽ ബന്ദികളെ പാർപ്പിച്ചിരിക്കുന്ന ദൃശ്യങ്ങളും ഇസ്രായേൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇസ്രായേൽ ആരോപണങ്ങൾ വ്യാജമാണെന്നാണ് ഹമാസിന്റെ വാദം.
അതേസമയം, ഹമാസ് ഭീകരർക്കെതിരെയുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയിരിക്കുകയാണ് ഇസ്രായേൽ മന്ത്രിസഭ. ബന്ദികളാക്കപ്പെട്ടവരിൽ 50 പേരെ മോചിപ്പിക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് താൽകാലിക വെടിനിർത്തൽ ഇസ്രായേൽ നടപ്പിലാക്കുന്നത്. വോട്ടെടുപ്പിലൂടെയാണ് കരാറിന് ഇസ്രായേൽ സർക്കാർ പിന്തുണ പ്രഖ്യാപിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് മദ്ധ്യസ്ഥകരാർ അംഗീകരിക്കുന്നതായി വ്യക്തമാക്കിയത്.