ബെയ്ജിങ് : അമേരിക്കയുടെ വ്യോമോതിർത്തി ലംഘിച്ച ചൈനയുടെ ബലൂൺ ഇന്നാണ് അമേരിക്ക മിസൈലുപയോഗിച്ച് തകർത്തത്. അമേരിക്കയുടെ തന്ത്ര പ്രധാനമായ മേഖലകളുടെ മുകളിൽ പ്രത്യക്ഷപ്പെട്ട ബലൂൺ ചാരപ്രവർത്തി നടത്തി എന്നാണ് അമേരിക്ക ആവർത്തിക്കുന്നത്. എന്നാൽ ആകാശത്തേക്കു വഴിതെറ്റി പറന്നതെന്നാണ് ചൈന അവകാശപ്പെടുന്നത്. സംഭവത്തിൽ മുന്നറിയിപ്പുമായി ചൈന രംഗത്തെത്തി. യുഎസ് നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ ചൈന, തക്കതായ മറുപടി നൽകുമെന്ന് താക്കീത് നൽകി.
ജനവാസമേഖലയിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ വെടിവച്ചു താഴെയിട്ടാൽ അവശിഷ്ടങ്ങൾ പതിച്ച് അപകടമുണ്ടായേക്കുമെന്നതിനാൽ ബലൂൺ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലെത്തിയപ്പോഴാണ് മിസൈലുപയോഗിച്ച് വീഴ്ത്തിയത്. എഫ്–22 വിമാനത്തിൽനിന്ന് മിസൈൽ വർഷിച്ചാണ് ബലൂൺ നശിപ്പിച്ചതെന്നും സമുദ്രത്തിൽ ഏകദേശം 47 അടി മാത്രം ആഴത്തിലാണ് ഇതു വീണതെന്നും യുഎസ് പ്രതിരോധ വകുപ്പായ പെന്റഗൺ അറിയിച്ചു.