ദില്ലി : അസുഖബാധിതനായി ഇന്ന് ദുബായിലെ ആശുപത്രിയിൽ വച്ച് മരിച്ച പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫിന് പ്രശംസിച്ച് അനുശോചനം രേഖപ്പെടുത്തിയ കോൺഗ്രസ് എംപി ശശി തരൂരിനെ അതിരൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ഒട്ടേറെപ്പേരെ കൊന്നാലും ചില ജനറൽമാർക്ക് ഇന്ത്യയിൽ ആരാധകരുണ്ടാകുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘കരുത്തരായ പാക്ക് സ്വേച്ഛാധിപതി ജനറൽമാർക്ക് ‘സമാധാനത്തിനുള്ള ശക്തി’യാകാനും ‘സുവ്യക്തമായ തന്ത്രപ്രധാന ചിന്ത’ രൂപപ്പെടുത്താനും ഉചിതമായൊരു സൈനിക അടിച്ചമർത്തലാണ് ഏറ്റവും നല്ല ഉപാധിയെന്നും രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു.
‘ഇന്ത്യയുടെ പ്രധാനശത്രുവായ അദ്ദേഹം 2002–2007 കാലഘട്ടത്തിൽ സമാധാനത്തിനായി പ്രവർത്തിക്കുന്ന യഥാർഥ ശക്തിയായി മാറി. ഈ സമയത്ത് യുഎന്നിൽവച്ച് ഓരോ വർഷവും അദ്ദേഹത്തെ കണ്ടുമുട്ടുമായിരുന്നു. അദ്ദേഹം വളരെ ഊർജസ്വലനും തന്ത്രപ്രധാന നിലപാടുകളിൽ വ്യക്തതയുള്ളവനുമായിരുന്നു. ആദരാഞ്ജലികൾ…’– എന്നാണ് ശശി തരൂർ നേരത്തെ കുറിച്ചത്.