കണ്ണൂര്‍: കൂട്ടുപുഴയില്‍ വന്‍ കഞ്ചാവ് വേട്ട. കൂട്ടുപുഴ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നും 200 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഇരിട്ടി സ്വദേശി ഷംസീർ, മട്ടന്നൂർ സ്വദേശി അബ്ദുൾ മജീദ്, കീഴല്ലൂർ സ്വദേശി സാജിർ എന്നിവരെ കസ്റ്റഡിയിൽ എടുത്തു. നാഷണൽ പെർമിറ്റ് ലോറിയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
ഹൈദരാബാദിൽ നിന്നും ഒമ്പത് ബാഗുകളിലായി 99 പാഴ്സലായി പിക്കപ്പ് വാനിൽ ബംഗളുരുവില്‍ എത്തിച്ച ശേഷം നാഷണൽ പെർമിറ്റ് ലോറിയിൽ കയറ്റി കണ്ണൂരിലേക്ക് കൊണ്ടുവന്നതാണ്. എന്നാൽ ലോറിയില്‍ കൊണ്ടുവന്ന കഞ്ചാവ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നും മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെയാണ് അധികൃതർ പിടികൂടിയത്. വടകരയിൽ ഉള്ള മറ്റൊരാൾക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന് പ്രതികൾ പറഞ്ഞു. കേസ് ഇരിട്ടി എക്സൈസിന് കൈമാറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.