മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ മകൻ ബിനോയ് കൊടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ബലാത്സംഗക്കേസിൽ ഒത്തുതീർപ്പ് ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി. കുഞ്ഞിന്റെ പിതൃത്വം ഇതുവരെ ബിനോയ് അംഗീകരിച്ചിരുന്നില്ല. തുടർന്ന് കോടതി നിർദ്ദേശപ്രകാരം നടത്തിയ ഡി എൻ എ ടെസ്റ്റിന്റെ ഫലം മുദ്രവച്ച കവറിൽ കോടതിയുടെ മുന്നിലുണ്ട്. ഈ സാഹചര്യത്തിലാണ് ഞങ്ങളുടെ മകൻ വളർന്നുവരികയാണെന്നും മകന്റെ ഭാവിയെ കരുതി കേസ് ഒത്തുതീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത അപേക്ഷയാണ് ഇന്നലെ കോടതിയുടെ പരിഗണനയിൽ വന്നത്. ബിനോയ് പിതൃത്വം അംഗീകരിക്കുന്നതിന്റെ വ്യക്തമായ സൂചനയാണിത്. പക്ഷെ കോടതി ഒത്തുതീർപ്പപേക്ഷ തള്ളി.
ഇത് ക്രിമിനൽക്കേസാണെന്നും ഒത്തുതീർക്കാൻ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എൻ.ആർ. ഭോർക്കർ എന്നിവർ വ്യക്തമാക്കി. ബലാത്സംഗം ഉൾപ്പെടെയുള്ള ക്രിമിനൽക്കുറ്റങ്ങൾ കുറ്റപത്രത്തിലുണ്ട്. ഇവർ സമർപ്പിച്ച രേഖയിൽ കുട്ടി തങ്ങളുടേതാണെന്ന് ബിനോയ് അംഗീകരിച്ചിട്ടുണ്ട്. എന്നാൽ രണ്ടാമതായി ഇരുവരും വിവാഹിതരായതാണോ എന്ന് ജസ്റ്റിസ് നിതിൻ ജാംദാർ ചോദിച്ചപ്പോൾ, വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും കോടതിമുമ്പാകെ വ്യക്തമാക്കി. പിന്നീട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.ആർ. ഷിന്ദേയോട് ഇക്കാര്യത്തിൽ വിശദീകരണം തിരക്കിയപ്പോൾ വിവാഹിതരാണെന്നാണ് അവർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. തുടർന്ന് വിവാഹിതരാണോ എന്ന കാര്യത്തിലെ തർക്കം പരിഹരിച്ചശേഷം കേസ് തീർക്കണമോ എന്നകാര്യം പരിഗണിക്കാമെന്നും ഇപ്പോൾ കേസ് റദ്ദാക്കാനാവില്ലെന്നും ജസ്റ്റിസ് നിതിൻ ജാംദാർ വ്യക്തമാക്കി.