തിരുവനന്തപുരം: രാജ്യത്തെ കാര്‍ഷിക നിയമ ഭേദഗതിയെ പിന്തുണച്ച് സംസ്ഥാന നിയമസഭയിലെ ഏക ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതി കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതാണെന്ന് കര്‍ഷക നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് ഒ രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. അതേസമയം എന്തിനും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.
കർഷകരുമായുള്ള ഏത് ചര്‍ച്ചയ്‌ക്കും പ്രധാനമന്ത്രി തയ്യാറാണെന്നും, അതേസമയം കേന്ദ്രസര്‍ക്കാരിനെതിരായ സഭയിലെ പരാമര്‍ശങ്ങളെ ശക്തമായി എതിര്‍ക്കുകയാണെന്നും രാജഗോപാല്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമം കോര്‍പ്പറേറ്റ് അനുകൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞിരുന്നു. നിയമം കര്‍ഷക വിരുദ്ധമാണ്. നിയമത്തിനെതിരായ കര്‍ഷകര്‍ക്ക് ഇടയിലുളള വിശ്വാസ തകര്‍ച്ചയ്‌ക്ക് കാതലുണ്ട്. കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങുകയാണെന്നും കര്‍ഷകര്‍ക്കുളള താങ്ങുവില പ്രധാനമാണെന്നും മുഖ്യമന്ത്രി സഭയില്‍ ആരോപിച്ചു.