പാറ്റ്ന : ബീഹാറിൽ ബിജെപിയുടെ നിയമസഭാ മാർച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ബിജെപി ജഹാനാബാദ് ജില്ലാ ജനറൽ സെക്രട്ടറി വിജയ് സിങ് അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ആവശ്യവുമായി ബിജെപി പ്രവർത്തകൻ പാറ്റ്ന കോടതിയെ സമീപിച്ചു. പാറ്റ്‌ന സീനിയർ പോലീസ് സൂപ്രണ്ട് രാജീവ് മിശ്ര, ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖർ സിങ് എന്നിവരെയും പ്രതി ചേർക്കണമെന്ന ആവശ്യവുമായി ബിജെപി പ്രവർത്തകൻ കൃഷ്ണ സിങ്ങാണ് പാറ്റ്ന കോടതിയെ സമീപിച്ചിരിക്കുന്നത്.
ബിഹാറിൽ ജംഗിൾ രാജ് തിരിച്ചെത്തിയെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയ്ക്കു നേതൃത്വം നൽകിയ ജനറൽ ഡയറിനെ പോലെയായെന്നും കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായ് പ്രതികരിച്ചു.
മന്ത്രിസഭായോഗം അംഗീകരിച്ച സംസ്ഥാനത്തെ 1.7 ലക്ഷം അധ്യാപക ഒഴിവുകളിൽ ഇതര സംസ്ഥാനക്കാർക്കും അപേക്ഷിക്കാൻ അനുമതി നൽകുന്ന അദ്ധ്യാപക നിയമനച്ചട്ടം ഭേദഗതിക്കെതിരെയാണ് ബിജെപി നിയമസഭാ മാർച്ച് നടത്തിയത്. ഇതിനെതിരെ ഉദ്യോഗാർഥികൾ പാറ്റ്നയിൽ 11നു നടത്തിയ പ്രതിഷേധ റാലിയിൽ ഒരു വിഭാഗം അദ്ധ്യാപകരും പങ്കെടുത്തിരുന്നു.

