ന്യൂദില്ലി: ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയെന്നും ‘മേക്ക് ഇൻ ഇന്ത്യ, റേപ്പ് ഇൻ ഇന്ത്യ’യായി മാറിയെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പരാമര്‍ശം രാജ്യത്തിന് നാണക്കേടായെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ബിജെപി എം പിമാർ പാർലമെന്റിന്റെ ഇരു സഭകളിലും പ്രധിഷേധിച്ചു.
പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി എംപി മാരുടെ പ്രധിഷേധം. രാഹുൽ ഗാന്ധി സഭയ്ക്ക് പുറത്താണ് പരാമർശം നടത്തിയതെങ്കിലും സഭയ്ക്ക് അകത്തു തന്നെ മാപ്പ് പറയണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. രാഹുലിൻ്റെ പരാമർശം രാജ്യത്തെ അപമാനിക്കുന്നതാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ചരിത്രത്തിൽ ആദ്യമായാണ് ഒരു നേതാവ് ഇന്ത്യൻ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം നൽകുന്നത്. ഇത് രാജ്യത്തെ ജനങ്ങൾക്കുള്ള രാഹുൽ ഗാന്ധിയുടെ സന്ദേശമാണോ? ഇന്ത്യയെ അപമാനിച്ച രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് സ്‌മൃതി ഇറാനി പറഞ്ഞു.
ജാര്‍ഖണ്ഡിലെ ഗോദ്ധയിൽ നടത്തിയ പ്രസംഗത്തിലാണ് റേപ്പ് ഇൻ ഇന്ത്യ എന്ന രാഹുൽ ഗാന്ധിയുടെ പരാമര്‍ശം. നരേന്ദ്ര മോദി പറയുന്നത് മേക്ക് ഇൻ ഇന്ത്യ എന്നാണെന്നും എന്നാൽ നിങ്ങള്‍ എവിടെ നോക്കിയാലും റേപ്പ് ഇൻ ഇന്ത്യയാണ് കാണുന്നതെന്നുമാണ് രാഹുലിൻ്റെ വിവാദമായ പ്രസ്താവന.