ലഖ്‌നൗ: ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലും ഉത്തർപ്രദേശിൽ ബിജെപിക്ക് മിന്നും ജയം. ആകെ നൂറു സീറ്റിൽ ഒഴിവുള്ള 36 സീറ്റുകളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ 30 സീറ്റും ബിജെപി നേടി. 9 സീറ്റുകളിൽ എതിരില്ലാതെയാണ് ബിജെപി ജയിച്ചത്. ഇതോടെ ഉത്തർ പ്രദേശിലെ ഇരു സഭകളിലും ബിജെപിക്ക് ഭൂരിപക്ഷമായി. ഒറ്റ സ്ഥാനാർഥിയെപ്പോലും വിജയിപ്പിക്കാൻ സമാജ്‌വാദി പാർട്ടിക്ക് സാധിച്ചില്ല. 2017ൽ ഗൊരഖ്പുർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച വിവാദ സംഭവത്തെത്തുടർന്ന് നടപടിക്ക് വിധേയനായ ഡോ.കഫീൽ ഖാൻ സമാജ്‌വാദി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോറ്റു.
എംപി, എംഎൽഎ, കൗൺസിലർ, ഗ്രാമ മുഖ്യൻ തുടങ്ങിയവർക്കാണ് ഈ തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത്. ഇരു സഭകളിലും മികച്ച ഭൂരിപക്ഷം ലഭിച്ചത് യോഗി ആദിത്യനാഥിന് കൂടുതൽ കരുത്ത് പകരും.