താനൂര്‍: മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിന് കാരണമായ ബോട്ട് അപകടത്തില്‍ നടന്നത് സർവ്വത്ര നിയമ ലംഘനം. ബോട്ട് ഉടമ നാസറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. ബോട്ടുടമ അപകടത്തില്‍പെട്ടവരുടെ ലിസ്റ്റും കൈമാറിയിട്ടില്ല. അപകടത്തിൽ മരണം സംഭവിച്ചതിനാൽ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. ഒരു വിനോസഞ്ചാരത്തിനായി ബോട്ടിൽ ഉപയോഗിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പോലീസ് സ്ഥിരീകരിച്ചു.
പൊന്നാനിയിലെ ലൈസന്‍സില്ലാത്ത യാര്‍ഡില്‍ വച്ചാണ് മല്‍സ്യബന്ധന ബോട്ട് വിനോദസഞ്ചാരത്തിന് ഉപയോഗിച്ചതെന്നാണ് ആരോപണം. ആലപ്പുഴ പോര്‍ട്ട് ചീഫ് സര്‍വേയര്‍ കഴിഞ്ഞ മാസം ബോട്ട് സര്‍വേ നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി. എന്നാൽ മീന്‍പിടിത്ത ബോട്ട് രൂപമാറ്റി വിനോദയാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. അതിനാൽ തന്നെ ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നൽകിയ കാര്യത്തില്‍ പോലീസിന്റെ കർശന പരിശോധന ഉണ്ടാകും.
ലൈസൻസ് നമ്പർ ഉൾപ്പെടെ ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. തുറമുഖ വകുപ്പ്, ഇന്‍ലാന്റ് നാവിഗേഷന്‍ എന്നിവരുടെ ലൈസന്‍സ് ബോട്ടിന് ഉണ്ടെന്നാണ് പോലീസിന് കിട്ടിയ പ്രാഥമിക വിവരം. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഉയരുന്ന സംശയം. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് ബോട്ട് സര്‍വീസിനിറങ്ങിയത്. അതേസമയം രൂപമാറ്റം വരുത്തിയ മൽസ്യബന്ധന ബോട്ടുമായി പുഴയും കടലും ചേരുന്ന മുനമ്പിൽ സർവ്വീസ് നടത്താൻ എല്ലാവിധ അനുമതിയും നൽകിയത് കെ ടി ഡി സി യാണ്. ലൈസൻസും ഫിറ്റ്നസ് സർട്ടിഫിക്കറ്റും അടക്കമുള്ള മാറ്റനുമതികൾ ബോട്ടിനുണ്ടോ എന്ന് ടൂറിസം വകുപ്പ് പരിശോധിച്ചില്ല. വിനോദ സഞ്ചാര ബോട്ടിങ് നടത്താൻ പാകത്തിലുള്ളതാണോ ബോട്ടെന്ന ശാസ്ത്രീയ പരിശോധനയും നടന്നില്ല. അനുവദിക്കപ്പെട്ട സമയത്താണോ സർവ്വീസുകൾ നടത്തുന്നത്, ലൈഫ് ജാക്കറ്റുകൾ ഉപയോഗിക്കുന്നുണ്ടോ? അമിതമായി ആളുകളെ കയറ്റുന്നുണ്ടോ ഇതൊന്നും കെ ടി ഡി സി പരിശോധിച്ചില്ല. ഇപ്പോഴിതാ 22 പേരുടെ മരണത്തിന് കാരണമായത് കെ ടി ഡി സി യാണെന്ന ആരോപണമാണ് ഇപ്പോൾ ശക്തമാകുന്നത്.
ഒട്ടുംപുറം തൂവല്‍തീരത്ത് ഞായറാഴ്ച രാത്രി 7നും 7.40നും ഇടയില്‍, വിനോദ സഞ്ചായരികളായ യാത്രക്കാരുമായി തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിഞ്ഞു
ദുരന്തത്തില്‍ മരണം 22 ആയി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുരന്തരത്തില്‍ ദുഖം രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഖാചരണമാണ്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

